Source: X
WORLD

ലിബിയൻ സൈനിക മേധാവി വിമാനം തകർന്ന് കൊല്ലപ്പെട്ടു; അപകടം തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞതായും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നതായും തുർക്കിയിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അങ്കാറ: തുർക്കി സന്ദർശനത്തിന് എത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് വിമാനപകടത്തിൽ കൊല്ലപ്പെട്ടു. അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ഹൈമാന മേഖലയിൽ തകർന്നു വീഴുകയായിരുന്നു.സൈനിക മേധാവിയെക്കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.

തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഹദ്ദാദും സംഘവും അപകടത്തിൽപെട്ടത്. അൽ-ഹദ്ദാദ്ദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ പറഞ്ഞു. ലിബിയയിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞതായും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നതായും തുർക്കിയിലെ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

പടിഞ്ഞാറൻ ലിബിയയിലെ ഉന്നത സൈനിക കമാൻഡറായിരുന്നു അൽ-ഹദ്ദാദ്. ലിബിയയിലെ കരസേനാ മേധാവി ജനറൽ അൽ-ഫിതൂരി ഗരിബിൽ, മിലിട്ടറി മാനുഫാക്ചറിംഗ് അതോറിറ്റിയെ നയിച്ച ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ-ഖത്താവി, ചീഫ് ഓഫ് സ്റ്റാഫിന്റെ ഉപദേഷ്ടാവായ മുഹമ്മദ് അൽ-അസാവി ദിയാബ്, ചീഫ് ഓഫ് സ്റ്റാഫിന്റെ ഓഫീസിലെ മിലിട്ടറി ഫോട്ടോഗ്രാഫറായ മുഹമ്മദ് ഒമർ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് ഉദ്യോഗസ്ഥർ.

SCROLL FOR NEXT