ബ്രൗൺ യൂണിവേഴ്‌സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പുകളെ തുടർന്ന് ഗ്രീൻ കാർഡ് ലോട്ടറി പരിപാടി നിർത്തിവച്ച് ഡൊണാൾഡ് ട്രംപ്. വെടിവയ്പ്പു കേസിലെ പ്രതി അമേരിക്കയിലേക്ക് എത്തിയത് ഗ്രീൻ കാർഡ് ലോട്ടറിയിലൂടെയായിരുന്നു. ഇതിനെ തുടർന്നാണ് ഗ്രീൻ കാർഡ് ലോട്ടറി വിസ താൽക്കാലികമായി നിർത്തലാക്കുവാനുള്ള തീരുമാനം.
ട്രംപിൻ്റെ നിർദേശ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനോട് പരിപാടി താൽക്കാലികമായി നിർത്താൻ ഉത്തരവിടുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ ക്രൂരനായ വ്യക്തിയെ നമ്മുടെ രാജ്യത്ത് ഒരിക്കലും അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും അവർ എക്സ് പോസ്റ്റിൽ കുറിച്ചു.
ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ രണ്ട് വിദ്യാർഥികളുടെ മരണത്തിനും ഒമ്പത് പേർക്ക് പരിക്കേറ്റതിനും കാരണമായ വെടിവയ്പ്പിലെ പ്രതി പോർച്ചുഗീസ് പൗരനായ ക്ലോഡിയോ നെവസ് വാലൻ്റേനാണ് എന്നാണ് നിഗമനം. ഇയാളെ പിന്നീട് വ്യാഴാഴ്ച വൈകുന്നേരം സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2017ലാണ് നെവസ് വാലൻ്റേ യുഎസിൽ സ്ഥിര താമസ പദവി നേടിയത്.
വൈവിധ്യ വിസ പ്രോഗ്രാം വഴി, അമേരിക്കയിൽ പ്രാതിനിധ്യം കുറവുള്ള ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഓരോ വർഷവും 50,000 ഗ്രീൻ കാർഡുകൾ വരെ ലോട്ടറി വഴി ലഭ്യമാക്കുന്നത്. 2025ൽ ഗ്രീൻ കാർഡ് വിസ ലോട്ടറിക്ക് അപേക്ഷിച്ചത് ഏകദേശം 20 ദശലക്ഷം ആളുകളാണ്. വിജയികളോടൊപ്പം പങ്കാളികളേയും ഉൾപ്പെടുത്തി ഏകദേശം 131,000-ത്തിലധികം പേരെയാണ് ഇത്തരത്തിൽ തെരഞ്ഞെടുത്തത്.ഇതിന് പുറമേ തെരഞ്ഞെടുക്കപ്പെട്ടവർ യുഎസിൽ പ്രവേശനം നേടുന്നതിനായി വെറ്റിംഗ് നടത്തുകയും വേണം. പോർച്ചുഗീസ് പൗരന്മാർക്ക് ഇത്തരത്തിൽ ആകെ ലഭിച്ചത് 38 സ്ലോട്ടുകളാണ്.
ഈ പദ്ധതിയെ ട്രംപ് വളരെക്കാലമായി എതിർത്തിരുന്നു. തങ്ങളുടെ കുടിയേറ്റ നയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ദുരന്ത മറയാക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിലവിലെ നോയിമിൻ്റെ പ്രഖ്യാപനം. നവംബറിൽ നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിൽ തോക്കുധാരി ഒരു അഫ്ഗാൻ പൗരനാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാനിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള കുടിയേറ്റങ്ങൾക്ക് ട്രംപ് ഭരണകൂടം കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു.