ടെഹ്റാൻ: ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഇറാൻ്റെ നാല് ഡ്രോണുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. തുറമുഖ നഗരമായ ബന്ദാർ അബ്ബാസിന് കിഴക്ക് സ്ഫോടന ശബ്ദം കേട്ടതായി ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിനെതിരെ ഇറാനും തിരിച്ചടിച്ചു. സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. ഹോർമുസ് പൂർണമായി തുറക്കണമെന്നും ആർക്കും അതിൻ്റെ നിയന്ത്രണം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. സമ്പുഷ്ടീകരിച്ച യുറേനിയം വിട്ട് കിട്ടാതെ ഇറാൻ്റെ സ്വത്തുക്കൾ കൈമാറില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
യുഎസ് സേനാപിന്മാറ്റത്തിന് പകരമായി ഹോർമുസ് ഒരു മാസത്തേക്ക് പൂർണമായും തുറക്കുന്നത് ഉൾപ്പെടെയാണ് പുതിയ നിർദേശത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ട്. അതേസമയം ലബനനിലും ഗാസയിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. സൈനിക വിഭാഗത്തിൻ്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമാൻഡർ മുഹമ്മദ് ഔദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.