WORLD

നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടു പോയ യുഎസ് നടപടി; കൊല്ലപ്പെട്ടത് 32 ക്യൂബന്‍ സൈനികരും 23 വെനസ്വേലന്‍ സൈനികരും

മഡൂറോയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യൂബന്‍ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്

Author : നസീബ ജബീൻ

കാരക്കാസ്: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും കസ്റ്റഡിയിലെടുത്ത യുഎസിന്റെ ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വില്‍ കൊല്ലപ്പെട്ടത് 55 വെനസ്വേലന്‍, ക്യൂബന്‍ സൈനികര്‍. കാരക്കാസ്, ഹവാന അധികൃതരാണ് കണക്കുകള്‍ പുറത്തുവിട്ടത്.

യുഎസിന്റെ ആക്രമണത്തില്‍ വെനസ്വേലയുടെ 23 സൈനികരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരുടെ മരണ സംഖ്യ എത്രയാണെന്നതിന്റെ കണക്കുകള്‍ ഇതുവരെ കാരക്കാസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കാരക്കാസില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന തങ്ങളുടെ സായുധ സേനയിലെ 32 അംഗങ്ങളും ആഭ്യന്തര മന്ത്രാലയ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബയും അറിയിച്ചിട്ടുണ്ട്.

രണ്ട് കേണലുകളും ഒരു ലഫ്റ്റനന്റ് കേണലും ഉള്‍പ്പെടെ 26 നും 67 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. മഡൂറോയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യൂബന്‍ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

വെനസ്വേലയുടെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയാണ് അമേരിക്കയുടെ ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ് ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ പ്രത്യേക സേന ഹെലികോപ്റ്ററില്‍ എത്തി മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറിനെയും വസതിയിലെ കിടപ്പറയില്‍ നിന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ എത്തിച്ച മഡൂറോയെ തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മയക്കുമരുന്ന് കടത്ത്, ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്ക വെനസ്വേലയുടെ പ്രസിഡന്റിനെതിരെ ചുമത്തിയത്. മാര്‍ച്ച് 17 നാണ് അടുത്ത വാദം കേള്‍ക്കല്‍.

SCROLL FOR NEXT