Source: X
WORLD

സംഘർഷമൊഴിയാതെ പശ്ചിമേഷ്യ; ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി വഷളാക്കി യുഎസ് ഇടപെടൽ

ഇസ്രയേല്‍ ആക്രമണത്തെ പുകഴ്ത്തിയ ട്രംപ് അടുത്ത ലക്ഷ്യം ക്യൂബയെന്നും സൂചന നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷത്തിൽ ഏഴാം ദിനവും പശ്ചിമേഷ്യയിൽ ഉൾപ്പെടെ യുദ്ധഭീതി തുടരുകയാണ്. ഇറാനെതിരായ ആക്രമണം അടുത്ത ഘട്ടത്തിലേക്ക് എന്നാണ് ഇസ്രയേൽ സൈനിക മേധാവിയുടെ പ്രതികരണം. ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇതിനോടകം 30 ഇറാനിയൻ കപ്പലുകൾ തകർത്തെന്ന അവകാശ വാദമാണ് യുഎസ് ഉയർത്തിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തെ പുകഴ്ത്തിയ ട്രംപ് അടുത്ത ലക്ഷ്യം ക്യൂബയെന്നും സൂചന നൽകിയിട്ടുണ്ട്.

ആക്രമണങ്ങളെത്തുടർന്ന് ഇറാനിൽ മരണ സംഖ്യ ഉയരുകയാണ്. ഇതിനോടകം 1230 പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ഇറാന്റെ തിരിച്ചടി ഇസ്രയേലിലും കാര്യമായ പ്രതിസന്ധി ഉയർത്തുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മധ്യ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. മിസൈൽ ഭീഷണിയെതുടർന്ന് ഫ്രഞ്ച് വിമാനം രക്ഷാ ദൗത്യം ഉപേക്ഷിച്ച് പിന്മാറി. യുഎഇയില്‍ നിന്ന് പൗരന്മാരെ ഒഴിപ്പാക്കാന്‍ പുറപ്പെട്ട വിമാനമാണ് ദൗത്യം ഉപേക്ഷിച്ചത്.

അതേസമയം ഗൾഫ് രാജ്യങ്ങളിലും യുദ്ധഭീതി രൂക്ഷമാകുകയാണ്. കുവെറ്റിലെ യുഎസ് എംബസി അടച്ചുപൂട്ടി. മനാമയിലെ രണ്ട് ഹോട്ടലുകളും ജനവാസ കേന്ദ്രവും ഇറാന്‍ ലക്ഷ്യമിട്ടു. ചെറിയ രീതിയിലുള്ള നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ലെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിനിടെ ബെയ്റൂട്ടില്‍ വന്‍ വ്യോമാക്രമണം നടന്നു.123 പേർ കൊല്ലപ്പെട്ടന്നും 683 പേർക്ക് പരിക്കേറ്റെന്നും ലെബനന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ലെബനന് ആയുധ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് അറിയിച്ചിരുന്നു.

സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി യുഎസ് ഇടപെടൽ തുടരുകയാണ്. ഐആർജിസ് കമാന്‍ഡർമാരോടും, ഇറാനിയന്‍ നയതന്ത്രജ്ഞരോടും ട്രംപ് കൂറുമാറാന്‍ ആഹ്വാനം ചെയ്തു. ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്നും ഇറാൻ്റെ പിൻഗാമിയെ തീരുമാനിക്കുന്നതിൽ തനിക്ക് ഇടപെടണമെന്നും ട്രംപ് പറഞ്ഞു. സെനറ്റിന് പിന്നാലെ, യുഎസ് കോണ്‍ഗ്രസും ഇറാനിലെ സൈനിക നടപടി തുടരാന്‍ ട്രംപിനെ അനുവദിച്ചുകൊണ്ട് വോട്ട് ചെയ്തു. യുഎസ് തീരുമാനിക്കുന്നത് വരെ സംഘർഷം നീളുമെന്ന് പെന്‍റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു.

SCROLL FOR NEXT