ഷെയ്ഖ് ഹസീന Source: X
WORLD

ഷെയ്ഖ് ഹസീനയ്ക്കെതിരായ വിധി ഇന്ന്; കലുഷിതമായി ബംഗ്ലാദേശ്, അക്രമം നടത്തുന്നവർക്കെതിരെ വെടിവെയ്ക്കാൻ ഉത്തരവ്

തിങ്കളാഴ്ചയാണ്, ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ICT-BD) 78 കാരിയായ ഹസീനയ്‌ക്കെതിരായ വിധി പുറപ്പെടുവിക്കുക.

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രത്യേക ട്രൈബ്യൂണലിൻ്റെ വിധി വരാനിരിക്കെ, അക്രമാസക്തരായ പ്രതിഷേധക്കാരെ വെടിവയ്ക്കാൻ പൊലീസിന് നിർദേശം. ഇതോടെ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഹസീനയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തിങ്കളാഴ്ചയാണ്, ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ICT-BD) 78 കാരിയായ ഹസീനയ്‌ക്കെതിരായ വിധി പുറപ്പെടുവിക്കുക.

ഹസീനയ്ക്ക് സാധ്യമായ ഏറ്റവും ഉയർന്ന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടാതെ, കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടി കഴിഞ്ഞ വർഷത്തെ അക്രമാസക്തമായ തെരുവ് പ്രതിഷേധത്തിൽ രക്തസാക്ഷികളാവരുടേയും പരിക്കേറ്റവരുടേയും ഇരകളുടെയും കുടുംബങ്ങൾക്ക് വിതരണം ചെയ്യണമെന്ന് അഭ്യർഥിച്ചതായും ഐസിടി-ബിഡി പ്രോസിക്യൂട്ടർ ഗാസി എംഎച്ച് തമീം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിധി വന്ന് 30 ദിവസത്തിനുള്ളിൽ കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കിൽ, സുപ്രീം കോടതിയുടെ ടോപ്പ് അപ്പലേറ്റ് ഡിവിഷനിൽ വിധിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ഐസിടി-ബിഡി നിയമ പ്രകാരം ഷെയ്ഖ് ഹസീനയെ വിലക്കുമെന്നും തമീം പറഞ്ഞു.

കേസിലെ വിധിയ്ക്ക് മുന്നോടിയായി അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ധാക്ക ഉൾപ്പെടെ നാല് ജില്ലകളിൽ അതിർത്തി രക്ഷാ സേന ബംഗ്ലാദേശ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമേ അക്രമാസക്തരായ പ്രതിഷേധക്കാരെ വെടിവയ്ക്കാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ് ഷെയ്ഖ് ഹസീന, അവരുടെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, അന്നത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ചൗധരി അബ്ദുല്ല അൽ-മാമുൻ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വകുപ്പുകൾ പ്രകാരമാണ് കുറ്റകൃത്യങ്ങൾ ചുമത്തിയിരിക്കുന്നത്. ആദ്യത്തേതിൽ പ്രതികൾക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഹസീനയുടേയും കമലിൻ്റെയും അസാന്നിധ്യത്തിലായിരുന്നു വിചാരണ. പിന്നാലെ കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അതേസമയം നേരിട്ട് വിചാരണ നേരിട്ട മാമുൻ മാപ്പുസാക്ഷിയായി. എന്നാൽ, ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കുറ്റങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അവരുടെ അനുയായികളുടെ വാദം.

2025 ഫെബ്രുവരിയിലെ യുഎൻ അവകാശ ഓഫീസ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭത്തിനിടെ ഹസീനയുടെ സർക്കാർ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാ നടപടികൾ സ്വീകരിച്ചതിൻ്റെ ഭാഗമായി 1,400ഓളം പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം വ്യാപകമായതോടെ 2024 ഓഗസ്റ്റ് 5 ന് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം, ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി മുഹമ്മദ് യൂനുസ് ചുമതലയേൽക്കുകയും ചെയ്തു. ഇതിനിടെ ഹസീനയെ കൈമാറണമെന്ന് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അഭ്യർഥനയോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ, ധാക്കയിലുടനീളമുള്ള നിരവധി പ്രദേശങ്ങളിൽ തീവെപ്പുകളും ബോംബാക്രമണങ്ങളും നടന്നിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പൊലീസ് 18 അവാമി ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

മുൻകാല നേതാക്കളെ വിചാരണ ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ഐസിടി-ബിഡി നിയമം ഭേദഗതി ചെയ്തത്. ഇതാണ് ഹസീനയ്‌ക്കെതിരായ നിലവിലെ കേസിന് വഴിയൊരുക്കിയത്.

SCROLL FOR NEXT