Source: Screengrab
WORLD

ബംഗ്ലാദേശ് ആര് ഭരിക്കും? പൊതു തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു

യുവജന പ്രസ്ഥാനമായ സിറ്റിസൻ പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്തെ ശക്തമായ സാന്നിധ്യമാണ്

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിൽ പതിമൂന്നാമത് പൊതു തെരഞ്ഞെടുപ്പ് പോളിങ് ഔദ്യോഗികമായി അവസാനിച്ചു. അവാമി ലീഗിന്‍റെയും ഷെയ്ഖ് ഹസീനയുടെയും 15 വർഷങ്ങൾ നീണ്ട ഭരണമവസാനിപ്പിച്ച ജെൻ-സീ വിപ്ലവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശി നാഷനൽ പാർട്ടി സഖ്യവും ഷഫീഖുർ റഹ്മാൻ നയിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ സഖ്യവുമാണ് മുഖ്യ എതിരാളികൾ. യുവജന പ്രസ്ഥാനമായ സിറ്റിസൻ പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്തെ ശക്തമായ സാന്നിധ്യമാണ്. പാർലമെൻ്റിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരത്തിനുള്ള ജനഹിതപരിശോധനയും നടന്നു. വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്.

ഒരു പുതിയ രാഷ്ട്രത്തിന്‍റെ ജനനം എന്നാണ് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടത്തിന്‍റെ നേതാവ്, നോബേൽ ജേതാവ് മുഹമ്മദ് യൂനുസ് പൊതുതെരഞ്ഞെടുപ്പിനെ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് വിശേഷിപ്പിച്ചത്. 300 മണ്ഡലങ്ങളിൽ 299 ലേക്കും നടന്ന ഈ തെരഞ്ഞെടുപ്പിൽ 12 കോടി 70 ലക്ഷത്തോളമാളുകളാണ് വോട്ടകാശത്തിന് അർഹത നേടിയത്. ബംഗ്ലാദേശി നാഷനലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി സഖ്യവുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളികൾ. ആകെ 50 രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ മാറ്റുരച്ചു.

ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിവാക്കിയാൽ രാജ്യത്ത് തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. സൈന്യവും, പൊലീസും അർധ സൈനികരും അടക്കം 10 ലക്ഷം സുരക്ഷാ സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ശക്തികേന്ദ്രങ്ങളിൽ പോളിങ് തീരെ കുറവായിരുന്നു. ഹസീനയുടെ ശക്തികേന്ദ്രമായിരുന്ന ഗോപാൽഗഞ്ജിൽ ഒരു പോളിങ് ബൂത്തിൽ രാവിലെ 9 മണിക്ക് നാടൻ ബോംബ് പൊട്ടി 13 കാരിയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഖുൽനയിൽ പോളിങ് ബൂത്തിന് പുറത്തുണ്ടായ സംഘർഷത്തിൽ ഒരു ബിഎൻപി നേതാവ് കൊല്ലപ്പെട്ടു. ജമാ അത്തെ ഇസ്ലാമിയാണ് അക്രമത്തിന് പിന്നിലെന്ന് ബിഎൻപി ആരോപിച്ചു. മെഹ്ർപുരിലും ബ്രഹ്മൻബാരിയയിലും രാജ്ഷാഹിയിലും ബൊഗുരയിലും സംഘർങ്ങളുണ്ടായി. ഗാസിപുരിൽ ബൂത്ത് പിടിത്ത ആരോപണം ഉയർന്നതിന് പിന്നാലെ അസിസ്റ്റന്‍റ് പ്രിസൈഡിങ് ഓഫിസറെയും രണ്ട് ഏജന്‍റുമാരെയും സസ്പെൻഡ് ചെയ്തു. പഞ്ച്ഗഡിൽ കള്ളബാലറ്റുകളുമായി പിടിയിലായ ജാതിയ ജുബോ ശക്തി നേതാവിന് മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചു. പോളിങ് ദിന പരിശോധനയിൽ പലയിടങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ടാക്ക പണം സൈന്യം പിടികൂടി. രണ്ട് ജമാഅത്തെ ഇസ്ലാമി നേതാക്കൾ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്. ഖുൽനയിൽ ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ ധാക്കയിൽ പോളിങ് ശതമാനം ദേശീയശരാശരിക്കും താഴെയായിരുന്നു. ഖുൽനയിലായിരുന്നു എറ്റവുമധികം പോളിങ്.

ഭരണഘടനാ പരിഷ്കാരത്തിനുള്ള റഫറണ്ടവും തെരഞ്ഞെടുപ്പിനൊപ്പം നടന്നു. വെള്ള നിറമുള്ള ബാലറ്റ് പാർലമെന്‍റിനും പിങ്ക് നിറമുള്ളത് റഫറണ്ടത്തിനുമായിരുന്നു. 15 വർഷക്കാലം നീണ്ടു നിന്ന അവാമി ലീഗ്-ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ച ജെൻ-സീ വിപ്ലവാനന്തരം രാജ്യത്ത് നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് എന്ന നിലയിൽ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ഈ വിധിയെഴുത്തിൽ രാജ്യത്തിന്‍റെ രാഷ്ട്രീയ- സാംസ്കാരിക ഭാവികൂടിയാണ് നിർണയിക്കപ്പെടുന്നത്.

SCROLL FOR NEXT