ഫൈനലിനു ശേഷവും നാടകീയ രംഗങ്ങൾ  Image: X
CRICKET

ട്രോഫിയും മെഡലുകളുമായി പാക് മന്ത്രി പോയി; ട്രോഫിയില്ലാതെ ആഘോഷിച്ച് ടീം ഇന്ത്യ

ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്‌വി വേദി വിട്ടു

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചതിനു പിന്നാലെ നടന്നത് നാടകീയ രംഗങ്ങള്‍. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്‌വിയെ ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചിരുന്നു.

കിരീടം നല്‍കാന്‍ നഖ്‌വി എത്തിയപ്പോള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഫോണില്‍ നോക്കിയും തമാശകള്‍ പറഞ്ഞും ഇരിക്കുന്ന ഇന്ത്യന്‍ ടീം താരങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഏറെ നേരത്തേ അനിശ്ചിതത്വത്തിനൊടുവിലാണ് അവാര്‍ഡ് വിതരണ ചടങ്ങ് ആരംഭിച്ചത്. നഖ്‌വിയില്‍ താരങ്ങള്‍ ട്രോഫി ഏറ്റുവാങ്ങിയതുമില്ല.

ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം സംഭവങ്ങള്‍ നടന്നത്. എമിറേറ്റസ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂനിയില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നെങ്കിലും നഖ്‌വി അതിന് അനുവദിച്ചില്ല.

നഖ്‌വി വേദിയിലെത്തിയ ശേഷം, നിര്‍ബന്ധിച്ചാല്‍ ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്നും ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹത്തെ അറിയിച്ചു. ഇതിനിടയില്‍ ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്‌വി വേദി വിട്ടു. ഇതോടെ ട്രോഫിയില്ലാതെയാണ് ഇന്ത്യന്‍ ടീം വിജയാഘോഷം നടത്തിയത്.

സാങ്കല്‍പ്പിക ട്രോഫിയുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് നായകന്‍ സൂര്യകുമാര്‍ യാദവ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതും. നഖ്‌വിയില്‍ നിന്നും ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വിജയിക്കുന്ന ടീമിന് ട്രോഫി നല്‍കേണ്ടതില്ലെന്ന എസിസി മേധാവിയുടെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചു.

നഖ്‌വിയുടെ നടപടിയെ വിമര്‍ശിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിമര്‍ശിക്കുകയും ചെയ്തു. വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും നല്‍കാതെ അതും എടുത്ത് പോയ നഖ്‌വിയുടെ നടപടിയെയാണ് സൈകിയ വിമര്‍ശിച്ചത്.

ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്ന രാജ്യത്തെ നേതാവില്‍ നിന്നും ട്രോഫി സ്വീകരിക്കാനാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. പക്ഷെ, അതിനര്‍ത്ഥം ഞങ്ങള്‍ക്ക് അവകാശപ്പെട്ട ട്രോഫിയും മെഡലുകളുമായി ആ മാന്യന് സ്വന്തം ഹോട്ടല്‍മുറിയിലേക്ക് പോകാം എന്നല്ല. ഇതൊരിക്കലും അംഗീകരിക്കാനാകുന്നതല്ല. അദ്ദേഹത്തിന് ബോധം തിരിച്ചുവന്നാല്‍ എത്രയും വേഗം ട്രോഫി ഇന്ത്യക്ക് തിരിച്ചു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഖ്‌വിയില്‍ നിന്ന് അത്രയെങ്കിലും പ്രതീക്ഷിക്കുന്നുവെന്നും സൈകിയ പറഞ്ഞു.

ട്രോഫിയും മെഡലുകളുമായി പോയ നഖ്‌വിയുടെ നടപടിക്കെതിരെ ബിസിസിഐ ശക്തമായി പ്രതികരിക്കുമെന്ന് സൈകിയ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 21 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ പാകിസ്ഥാന്‍ ഫൈനലിന്റെ തുടക്കം മുതല്‍ 'മാന്യന്മാരുടെ കളി' എന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ കണ്ടിട്ടില്ലാത്ത തരം കാര്യങ്ങളാണ് നടന്നത്. പതിവ് പോലെ ഇന്ത്യ-പാക് താരങ്ങള്‍ മുഖത്തോട് മുഖം നോക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തിരുന്നില്ല. സൂര്യകുമാര്‍ യാദവ് ടോസ് ഇടുകയും ടോസ് വിജയിച്ചതിന് പിന്നാലെ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയും ചെയ്തു.

പതിവില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഇന്റര്‍വ്യൂവര്‍മാരാണ് ടോസിനായി പിച്ചിലെത്തിയത്. രവി ശാസ്ത്രിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. എന്നാല്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ചോദ്യങ്ങള്‍ ചോദിച്ചത് മുന്‍ പാകിസ്ഥാന്‍ താരമായ വഖാര്‍ യൂനിസ് ആയിരുന്നു. ഫൈനലില്‍ ജയിച്ചാല്‍ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT