മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ശക്തമായ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 36.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 233/ 4 റൺസാണ് ഓസീസ് നേടിയത്. ഓപ്പണർ ഫീബി ലിച്ച്‌ഫീൽഡ് (119) നൽകിയ തകർപ്പൻ തുടക്കമാണ് ഓസീസ് ഇന്നിങ്സിന് കുതിപ്പേകിയത്. എന്നാൽ അമൻജ്യോത് കൗർ ഫീബിയുടെ കുറ്റി തെറിപ്പിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നു. അർധ സെഞ്ച്വറി നേടിയ എല്ലിസ് പെറി (67) ക്രീസിലുണ്ട്.
തുടക്കത്തിൽ രണ്ട് റൺസെടുത്ത് നിൽക്കെ ഓസീസ് ക്യാപ്റ്റൻ അലിസ ഹീലിയുടെ അനായാസ ക്യാച്ച് ഹർമൻപ്രീത് സിങ് നിലത്തിട്ടിരുന്നു. പിന്നാലെ ഓസീസ് ഓപ്പണർമാർ തകർത്തടിക്കുന്നതാണ് കണ്ടത്. മഴ കളി തടസപ്പെടുത്തുന്നതിന് തൊട്ടു മുൻപായി ഓസ്ട്രേലിയയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത അലിസ ഹീലിയെ ക്രാന്തി ഗൗഡ ക്ലീൻ ബൗൾഡാക്കി.
പിന്നാലെ എല്ലിസ് പെറിയെ രേണുക സിങ് താക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും റിവ്യൂവിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പോകുന്നതെന്ന് വ്യക്തമായി. ഇതോടെ അംപയർ ഔട്ട് വിധിച്ച തീരുമാനം പിൻവലിച്ചു. ബെത്ത് മൂണി (24), അനബെൽ സതർലാൻഡ് (3) എന്നിവരെ ശ്രീചരണി പുറത്താക്കി.
മേഘാവൃതമായ ആകാശമാണ് നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇപ്പോഴുള്ളത്. റണ്ണൊഴുകുന്ന പിച്ചിൻ്റെ ആനുകൂല്യം മുതലെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റൻ അലിസ ഹീലി ടോസിന് ശേഷം പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യൻ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷെഫാലി വർമ ഓപ്പണറായെത്തി. ഉമയ്ക്കും ഹർലീൻ ഡിയോളിനും പകരം റിച്ച ഘോഷും ക്രാന്തി ഗൗഡയും ആദ്യ ഇലവനിൽ തിരിച്ചെത്തി.