ചെന്നൈ: ഐപിഎല്ലിൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിക്കെതിരായ മാച്ചിനിടെ തമിഴ് സംസ്കാരത്തെ അപകീർത്തിപ്പെടുത്തുന്ന പാട്ട് വച്ചതിനെതിരെ ബിസിസിഐക്ക് പരാതി നൽകി ചെന്നൈ സൂപ്പർ കിങ്സ്. ഏപ്രിൽ അഞ്ചിന് നടന്ന മാച്ചിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. മത്സരത്തിൽ ചെന്നൈ തോൽവി വഴങ്ങുകയും ചെയ്തിരുന്നു.
ആർസിബിയുടെ ഹോം ഗ്രൗണ്ടിൽ ഡിജെ വച്ച "ദോശ, ഇഡ്ഡലി, സാമ്പാർ, ചട്‌ണി, ചട്‌ണി.. " എന്ന ഗാനമാണ് ചെന്നൈ ടീമിൻ്റെ മാനേജ്‌മെൻ്റിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആർസിബി മാനേജ്‌മെൻ്റിന് വേണ്ടി മത്സര ദിവസം ഡിജെ സോങ്ങുകൾ നിയന്ത്രിച്ച സംഗീതജ്ഞൻ ഗാന അപ്പു തമിഴ്‌നാടിൻ്റെ തനിമയേയും സ്റ്റീരിയോ ടൈപ്പുകളുടേയും പരിഹസിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.
"സ്വന്തം ടീമിനെ പിന്തുണയ്ക്കാൻ സാധാരണയായി ഡിജെമാർ ഉണ്ടാകാറുണ്ട്. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ഞങ്ങളുടെ കളിക്കാർക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായി. അത് പരിശോധിക്കാൻ ഞങ്ങൾ ബിസിസിഐക്ക് കത്തെഴുതിയിട്ടുണ്ട്," സിഎസ്‌കെ മാനേജിംഗ് ഡയറക്ടർ കാസി വിശ്വനാഥൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
സിഎസ്‌കെയ്‌ക്കെതിരെ ചിരവൈരികളായ ആർസിബി ഈ ഗാനം ഉപയോഗിക്കുന്നത് ഇതാദ്യമല്ല. 2025ൽ ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ആർസിബി-സിഎസ്‌കെ പോരാട്ടത്തിന് മുമ്പ് ഈ പാട്ട് പാടുന്ന വീഡിയോ പങ്കിട്ടിരുന്നു. ഇത് സിഎസ്‌കെ ആരാധകരിൽ നിന്ന് പ്രതിഷേധം ക്ഷണിച്ച് വരുത്തിയിരുന്നു.
ഐപിഎല്ലിൽ അഞ്ച് തവണ ചാംപ്യന്മാരായ സിഎസ്‌കെ, ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ മൂന്ന് തോൽവികളും രണ്ട് വിജയങ്ങളും മാത്രം നേടി എട്ടാം സ്ഥാനത്താണ്. മറുവശത്ത് നാല് വിജയങ്ങളും ഒരു തോൽവിയും മാത്രമുള്ള ആർസിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.