CRICKET

നിവിൻ പോളിയുടെ '1983' പോലൊരു സംഭവ കഥ; ഐപിഎൽ സെൻസേഷൻ മുകുൾ ചൗധരിയുടെ ഹീറോ അച്ഛനാണ്...

ആദ്യത്തെ എട്ട് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം നേടിയ ലഖ്നൗ ഫിനിഷർ പിന്നീട് അങ്ങ് കത്തിക്കയറി... അതോടെ അവസാനത്തെ നാലോവറിൽ പിറന്നത് 54 റൺസ്!

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊൽക്കത്ത: ഐപിഎല്ലിൽ എല്ലാ സീസണിലും പുതിയ പ്രതിഭകളെ കണ്ടെത്താറുണ്ട്. അത്തരമൊരു കണ്ടുപിടിത്തമായിരുന്നു കഴിഞ്ഞ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുകുൾ ചൗധരിയുടെ ക്ലിനിക്കൽ ഫിനിഷിങ്ങാണ് ഇപ്പോൾ രാജ്യത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആദ്യത്തെ എട്ട് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം നേടിയ ലഖ്നൗ ഫിനിഷർ പിന്നീട് അങ്ങ് കത്തിക്കയറി... അതോടെ അവസാനത്തെ നാലോവറിൽ പിറന്നത് 54 റൺസ്!

ക്രിക്കറ്റ് ലോകത്ത് സെൻസേഷണലായ ഈ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 27 പന്തിൽ നിന്ന് 54 റൺസെടുത്ത് ലഖ്നൗവിനെ ജയിപ്പിച്ച തകർപ്പൻ ബാറ്റിങ് പ്രകടനം പിതാവ് ദലിപ് ചൗധരിക്ക് സമർപ്പിച്ചിരിക്കുകയാണ് മകൻ. ദലിപ് ചൗധരി വിവാഹത്തിനും എത്രയോ മുമ്പ് തന്നെ മനസിൽ ഉറപ്പിച്ചിരുന്ന കാര്യമാണ്, തനിക്കൊരു മകൻ പിറന്നാൽ അവനെ ഒരു ക്രിക്കറ്ററാക്കുമെന്നത്. ഇടത്തരം കുടുംബാംഗം ആയിരുന്നതിനാൽ തന്നെ ലോണെടുത്താണ് മകനെ താൻ ക്രിക്കറ്റ് കോച്ചിങ്ങിന് അയച്ചിരുന്നതെന്നും പിതാവ് വെളിപ്പെടുത്തി.

പിതാവ് ദലിപ് ചൗധരി പ്രാദേശിക തലത്തിൽ ചെറിയ ടൂർണമെൻ്റുകളിലൊക്കെ കളിച്ചിരുന്നു. കപിൽ ദേവിനോടും സച്ചിൻ ടെണ്ടുൽക്കറോടും കടുത്ത ആരാധന മനസിൽ സൂക്ഷിച്ചിരുന്നു. 2021ൽ ഇന്ത്യക്ക് വീണ്ടും ഏകദിന ലോകകപ്പ് സമ്മാനിച്ച ആ ഫൈനൽ മത്സരത്തിൽ എം.എസ്. ധോണിയുടെ കൂറ്റൻ സിക്സറടി കണ്ടതോടെ... ധോണിയുടേയും കടുത്ത ആരാധകനായി മാറി.

"മകനെ ക്രിക്കറ്റ് കോച്ചിങ്ങിന് ചേർത്തപ്പോൾ തന്നെ കയ്യിൽ ആവശ്യത്തിന് പണമില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു. സ്ഥിര വരുമാനം ഇല്ലാത്തതിനാൽ എൻ്റെ വീട് വിൽക്കാൻ തീരുമാനിച്ചു. അതിലൂടെ എനിക്ക് 21 ലക്ഷം രൂപ ലഭിച്ചു. എല്ലാം രേഖയിൽ വരുന്നതിനായി മുഴുവൻ തുകയും എൻ്റെ അക്കൗണ്ടിലേക്ക് മാറ്റാൻ ഞാൻ വാങ്ങുന്നയാളോട് ആവശ്യപ്പെട്ടു. അടുത്ത വർഷം ഞാൻ ഒരു ഹോട്ടൽ തുടങ്ങി. അതിനായി മറ്റൊരു വായ്പ എടുത്തു. എന്നാൽ കൃത്യസമയത്ത് തവണകൾ തിരിച്ചടയ്ക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതോടെ ജയിലിലും പോയിട്ടുണ്ട്. പക്ഷേ ഞാൻ ഒരിക്കലും തട്ടിപ്പ് നടത്തിയിട്ടില്ല," ദലിപ് ചൗധരി പറഞ്ഞു.

"അതോടെ എൻ്റെ ബന്ധുക്കൾ എന്നെ ഉപേക്ഷിച്ചു. അവർ എന്നെ ഭ്രാന്തനെന്ന് വിളിച്ചു. നീ നിൻ്റെ ജീവിതം നശിപ്പിച്ചു, ഇപ്പോൾ നിൻ്റെ മകനെയെങ്കിലും വെറുതെ വിടൂവെന്ന് അവർ എന്നെ ചീത്തവിളിച്ചു. ആ പരുഷമായ വാക്കുകൾ ഞാൻ ശരിയായ പാതയിലാണെന്ന് എനിക്ക് കൂടുതൽ ദൃഢനിശ്ചയമേകി," ദലിപ് കൂട്ടിച്ചേർത്തു.

കെകെആറിനെതിരായ മാച്ചിലെ അവസാന പന്തിൽ ടീമിലെ വിജയിപ്പിച്ച മകൻ്റെ പ്രകടനത്തിന് ശേഷം ആനന്ദത്താൽ കണ്ണീരണിഞ്ഞെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ താരലേലത്തിലൂടെയാണ് മുകുൾ ചൗധരിയെ 2.60 കോടി രൂപയ്ക്ക് ലഖ്നൗ ടീമിലെത്തിച്ചത്. അതിന് ശേഷം ഈ പണം എന്ത് ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് "പിതാവിൻ്റെ കടം തീർക്കണം" എന്നാണ് മുകുൾ ആദ്യം മറുപടി നൽകിയത്.

2026 ഐപിഎൽ സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി മുകുൾ കളിക്കുന്ന മൂന്നാമത്തെ മത്സരമായിരുന്നു കെകെആറിനെതിരെ ഈഡൻ ഗാർഡൻസിൽ നടന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ അരങ്ങേറ്റ മാച്ചിൽ തിളങ്ങാനാകാതെ പോയ മുകുലിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ലഖ്നൗ ജേഴ്സിയിൽ കളിച്ച ആദ്യ മത്സരത്തിൽ 14 റൺസും, രണ്ടാമത്തെ മാച്ചിൽ 2 റൺസും മാത്രമാണ് മുകുൾ ചൗധരിക്ക് നേടാനായത്. എന്നാൽ മൂന്നാമത്തെ ഐപിഎൽ മത്സരം താരത്തിൻ്റെ ഭാഗ്യജാതകം തന്നെ തിരുത്തിയെഴുതി.

മുകുൾ അർധസെഞ്ച്വറിയോടെ ടീമിനെ ജയിപ്പിച്ച മത്സരം കണ്ട ശേഷം മകനെ ഫോണിൽ വിളിച്ചപ്പോൾ "നീ കരഞ്ഞിരുന്നോ മോനേ" എന്നാണ് പിതാവ് ആദ്യം ആരാഞ്ഞത്. "അതേ അച്ഛാ" എന്നായിരുന്നു മുകുളിൻ്റെ മറുപടിയെന്നും പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

"ഈ മാച്ചിന് മുമ്പ് ടീമിനെ മത്സരം ജയിപ്പിക്കാൻ കഴിയാതെ വന്നപ്പോഴെല്ലാം മുകുൾ നിരാശനായിരുന്നു. ഇത്രയധികം പണം തന്ന് തന്നെ ടീമിലെടുത്തിട്ടും തനിക്ക് ടീമിനെ വിജയിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടത്തിലായിരുന്നു മുകുൾ. അടുത്ത മത്സരത്തോടെ എന്നെക്കുറിച്ച് ഓർത്ത് നിങ്ങളെല്ലാവരും അഭിമാനം കൊള്ളുമെന്നും മുകുൾ പറഞ്ഞിരുന്നു," പിതാവ് ഓർത്തെടുത്തു.

SCROLL FOR NEXT