ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ റൺവേട്ടയിൽ സർവകാല റെക്കോർഡിലേക്ക് കണ്ണുവച്ച് ഒരു മലയാളി താരം. കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന മലയാളിയായ ദേവ്‌ദത്ത് പടിക്കലാണ് 2025-26 വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ അവിശ്വസനീയമായ ബാറ്റിങ് പ്രകടനം തുടരുന്നത്.
വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും ഉയർന്ന റൺവേട്ടക്കാരനാകാൻ ദേവ്‌ദത്ത് പടിക്കലിന് ഇനി വേണ്ടത് 109 റൺസാണ്. 8 മാച്ചിൽ നിന്ന് 830 റൺസെടുത്ത തമിഴ്‌നാട്ടുകാരനായ എൻ. ജഗദീശനാണ് നിലവിൽ ഒന്നാമത്.
ഈ സീസണിൽ നിലവിൽ രണ്ട് മാച്ചുകൾ കൂടി ശേഷിക്കെ, നിലവിലെ ഫോമിൽ ദേവ്ദത്ത് പടിക്കൽ ഈ നാഴികക്കല്ല് പിന്നിടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. നിലവിൽ ദേവ്ദത്ത് പടിക്കൽ 7 മത്സരങ്ങളിൽ നിന്ന് 721 റൺസാണ് നേടിയത്. 100.27 സ്ട്രൈക്ക് റേറ്റിലും 103 ആവറേജിലും സ്വപ്നക്കുതിപ്പാണ് യുവതാരം നടത്തുന്നത്.
അതേസമയം, വിജയ് ഹസാരെ ട്രോഫിയിൽ ദേവ്ദത്ത് പടിക്കലിൻ്റെ കരിയർ ബെസ്റ്റായ 737 റൺസിന് തൊട്ടരികിലാണ് താരം. അതായത് നിലവിൽ റൺവേട്ടക്കാരുടെ ലിസ്റ്റിൽ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തും ഈ മലയാളി താരത്തിൻ്റെ പേരാണുള്ളത്.
1. എൻ. ജഗദീശൻ (തമിഴ്‌നാട്) - 830 (8 മാച്ചുകൾ, 2022-23)
2. പൃഥ്വി ഷാ (മുംബൈ) -827(8 മാച്ചുകൾ, 2020-21)
3. കരുൺ നായർ (വിദർഭ) - 779 (9 മാച്ചുകൾ, 2024-25)
4. ദേവ്ദത്ത് പടിക്കൽ (കർണാടക) - 737 (7 മാച്ചുകൾ, 2020-21)
5. മായങ്ക് അഗർവാൾ (കർണാടക) - 723 (8 മാച്ചുകൾ, 2017-18)
6. ദേവ്ദത്ത് പടിക്കൽ (കർണാടക) - 721 (8 മാച്ചുകൾ, 2025-26)
7. റുതുരാജ് ഗെയ്‌ക്ക്‌വാദ് മഹാരാഷ്ട്ര - 660 (5 മാച്ചുകൾ, 2022-23)
8. മായങ്ക് അഗർവാൾ (കർണാടക) - 651 (8 മാച്ചുകൾ, 2025-25)
9. എ.ആർ. മൊഖാഡെ (കർണാടക) - 643 (8 മാച്ചുകൾ, 2025-26)
10. ആ. സമർഥ് (കർണാടക) - 613 (7 മാച്ചുകൾ, 2020-21)
ഈ വർഷം വിജയ് ഹസാരെ ട്രോഫിയിൽ 600ലേറെ റൺസ് നേടിയ ആദ്യത്തെ താരവും ദേവ്ദത്ത് പടിക്കലാണ്. വിജയ് ഹസാരെയുടെ ചരിത്രത്തിൽ തന്നെ ആകെ 10 താരങ്ങൾ മാത്രമാണ് 600ലേറെ റൺസ് നേടിയിട്ടുള്ളത്. മായങ്ക് അഗർവാൾ, റുതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവർ രണ്ട് തവണ വീതം ഈ നേട്ടം ആവർത്തിച്ചപ്പോൾ, മൂന്ന് തവണ 600 റൺസ് കടന്ന ഒരേയൊരു താരം പടിക്കൽ മാത്രമാണ്.
രണ്ട് വീതം ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറാൻ ദേവ്ദത്ത് പടിക്കലിനായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിസിസിഐയും സെലക്ടർമാരും ഇപ്പോഴും അവഗണന തുടരുകയാണ്.