തിരുവനന്തപുരം: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേർന്ന സഞ്ജു സാംസണ്‍ കെസിഎല്‍ ഫൈനലില്‍ ടീമിനൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനും സഹോദരനുമായ സാലി സാംസൺ. ബാറ്റിന്റെയും ബോളിന്റെയും മത്സരം മാത്രമായിട്ടാണ് ഫൈനലിനെ കാണുന്നതെന്ന് സാലി ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ടീം ശക്തമാണ്. കൊച്ചിയുടെ സ്ഥിരതയാർന്ന പ്രകടനത്തിന് കാരണം കൂട്ടായ പ്രവർത്തനമാണ്. അവസാന മത്സരത്തിലും നല്ല പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സാലി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലീഗിലെ പത്തിൽ എട്ട് മത്സരവും ജയിച്ച കൊച്ചിയാണ് ഈ സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ടീം. സഞ്ജു സാംസണ്‍ ഇല്ലാതിരുന്നിട്ടും സാലി സാംസണിന്റെ കീഴിൽ കൊച്ചി മികച്ച പ്രകടനം തുടർന്നു. സെമിയിൽ കാലിക്കറ്റിനെതിരെ ബാറ്റിങ് തകർച്ച നേരിട്ടിട്ടും ടീം മികച്ച ടോട്ടൽ പടുത്തുയർത്തി. ഓൾറൗണ്ട് പ്രകടനത്തിലൂടെ കളി മാറ്റി മറിക്കുന്ന മുഹമ്മദ് ആഷിഖിനെ പോലുള്ള താരങ്ങളാണ് ടീമിൻ്റെ കരുത്ത്.
ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ കൊല്ലം സെയിലേഴ്സ് ആണ് കൊച്ചിയുടെ എതിരാളികള്‍. സെമിയില്‍ ചാംപ്യൻ ടീമിൻ്റെ പ്രകടനം കാഴ്ചവച്ച കൊല്ലം തൃശൂരിനെ തകർത്താണ് ഫൈനലിലെത്തിയത്. 86 റൺസിന് തൃശൂരിനെ ബൗളർമാർ ചുരുട്ടിക്കെട്ടിയപ്പോൾ, കൊല്ലത്തിൻ്റെ ബാറ്റർമാർ 10 ഓവറിനുള്ളിൽ വിജയലക്ഷ്യം അടിച്ചെടുക്കുകയും ചെയ്തു. സച്ചിൻ ബേബിയുടെ അനുഭവ സമ്പത്തുള്ള നായകത്വവും കൊല്ലത്തിന് മുതൽകൂട്ടായി. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാല്‍ ചാംപ്യന്മാരെ മറികടക്കുക പ്രയാസമാകും.
കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 6.45നാണ് മത്സരം. കൊല്ലം തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ കന്നിക്കിരീടമാണ് കൊച്ചിയുടെ ലക്ഷ്യം.