സച്ചിൻ ടെണ്ടുൽക്കർ Source: X/ Sachin Tendulkar, BCCI
CRICKET

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടും അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സിറാജിൻ്റെ പ്രകടനം വിലയിരുത്തിയാണ് സച്ചിൻ്റെ ഈ പരാമര്‍ശം.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യൻ ടീമിൽ കുറേ നാളായി തുടരുന്നുണ്ടെങ്കിലും സിറാജിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ടെണ്ടുൽക്കർ പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സിറാജിൻ്റെ പ്രകടനം വിലയിരുത്തിയാണ് സച്ചിൻ്റെ ഈ പരാമര്‍ശം.

"മുഹമ്മദ് സിറാജിൻ്റെ പ്രകടനം അവിശ്വസനീയമാണ്. അദ്ദേഹത്തിൻ്റെ കളിയോടുള്ള സമീപനം വളരെ മികച്ചതാണ്. എനിക്ക് താരത്തിൻ്റെ മനോഭാവം ഇഷ്ടമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ സ്ഥിരതയോടെ ഇങ്ങനെ നില്‍ക്കുന്നത് ഒരു ബാറ്റര്‍ക്കും ഇഷ്ടമാകില്ല. ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഇതേ മനോഭാവം തുടരാന്‍ സിറാജിന് സാധിക്കുന്നുണ്ട്," സച്ചിൻ ചൂണ്ടിക്കാട്ടി.

"പരമ്പരയില്‍ ആയിരത്തിലേറെ പന്തുകള്‍ എറിഞ്ഞിട്ടും ഓവൽ ടെസ്റ്റിലെ അവസാന ദിനം പന്തെറിയുമ്പോഴും 145 കി.മീ വേഗതയില്‍ സിറാജ് പന്തെറിയുന്നതിനെ കുറിച്ച് കമൻ്റേറ്റര്‍മാര്‍ പോലും പറയുന്നത് കേട്ടു. ഓവല്‍ ടെസ്റ്റിൻ്റെ അഞ്ചാം ദിനം സിറാജ് ആരംഭിച്ചത് ശ്രദ്ധേയമായിരുന്നു. ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക സ്വാധീനമാകാന്‍ അവന് എപ്പോഴും സാധിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം ടീമിനായി ഇംപാക്ട് ഉണ്ടാക്കാന്‍ എപ്പോഴും സിറാജിന് സാധിക്കുന്നുണ്ട്. തുടർച്ചയായ പ്രകടനം വെച്ച് നോക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരം സിറാജിന് ഇതുവരെയും ലഭിച്ചിരുന്നില്ല," ഇതിഹാസ താരം പറഞ്ഞു.

ഇരു ടീമുകളുടേയും ലിസ്റ്റ് പരിശോധിച്ചാൽ അഞ്ച് ടെസ്റ്റ് മത്സരങ്ങളും കളിച്ച ഏക ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജാണ്. 1113 പന്തുകളാണ് സിറാജ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ മാത്രം എറിഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബൗളറേക്കാള്‍ 361 പന്തുകള്‍ സിറാജ് കൂടുതല്‍ എറിഞ്ഞു. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായതും സിറാജ് തന്നെയായിരുന്നു.

SCROLL FOR NEXT