കാലിക്കറ്റ് - ട്രിവാന്‍ഡ്രം മത്സരത്തിനിടയില്‍ സല്‍മാന്‍ നിസാർ Source: KCA
CRICKET

'സിക്സർ സല്‍മാന്‍'; അന്ന് ചെന്നൈ ട്രയല്‍സിന് ശേഷം പുറത്തായത് ഈ തലശേരിക്കാരനോ?

വിശ്വാസം എന്നതിൻ്റെ മറുവാക്കാണ് കേരളാ ക്രിക്കറ്റിനും കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും സൽമാൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐപിഎല്ലിലേക്ക് പുതിയ താരങ്ങളെ തെരഞ്ഞെടുക്കാൻ വിവിധ ടീമുകൾ പ്രാദേശിക ലീഗുകളിൽ സ്കൗട്ടിംഗ് സംഘത്തെ അയയ്ക്കാറുണ്ട്. കെസിഎല്‍ താരങ്ങളും ലക്ഷ്യമിടുന്നത് ഐപിഎല്ലിലേക്ക് ഒരു പാലമാണ്. വിഘ്നേഷ് പുത്തൂരിനെപ്പോലെ കെസിഎല്ലിലെ കണ്ടെത്തലുകൾ ഐപിഎല്ലിൽ തിളങ്ങുന്നത് ഇനിയും കാണാൻ പോകുന്നതേയുള്ളൂ. ഒന്നുറപ്പാണ് അടുത്ത തവണ ഐപിഎൽ ലേലമെത്തുമ്പോൾ സൽമാൻ നിസാർ എന്ന തലശേരിക്കാരൻ്റെ പേര് ആരും മറക്കില്ല. ആ പേരിനും പോരാളിക്കും അടിവരയിടുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് എതിരെ കാണികള്‍ കണ്ടത്.

തോറ്റെന്ന് തോന്നുന്ന മത്സരങ്ങൾ ജയിപ്പിച്ച ശീലമാണ് സൽമാൻ നിസാറിനുള്ളത്. വിശ്വാസം എന്നതിൻ്റെ മറുവാക്കാണ് കേരളാ ക്രിക്കറ്റിനും കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനും സൽമാൻ. ട്രിവാൻഡ്രം റോയൽസിനെതിരെ പതിനാലാം ഓവറിൽ 76ന് നാല് വിക്കറ്റെന്ന നിലയിൽ കാലിക്കറ്റ് തകർച്ചയിലേക്ക് പോകുമ്പോഴാണ് സൽമാൻ ക്രീസിലെത്തുന്നത്. അടുത്ത 5 ഓവറുകളിലെ 13 പന്തുകൾ നേരിട്ട സൽമാൻ നേടിയത് 17 റൺസ് മാത്രമാിരുന്നു. ബാറ്റിൽ നിന്ന് പിറന്നത് ഒരേയൊരു സിക്‌സർ. ജീവൻപോലുള്ള രണ്ടോവറിൽ എന്ത് നേടിയാലും അധികമാവില്ലെന്ന സ്ഥിതി. പിന്നെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ടത് അക്ഷരാർത്ഥത്തിൽ വെടിക്കെട്ടാണ്. ഒരു സൽമാൻ നിസാർ ഷോ.

പത്തൊൻപതാം ഓവറിൽ സൽമാന് മുന്നിലെത്തിയത് ട്രിവാൻഡ്രത്തിൻ്റെ പേസർ ബേസിൽ തമ്പിയാണ്. ഐപിഎല്ലിൽ വിവിധ ടീമുകൾക്ക് വേണ്ടി കളിച്ച അനുഭവ സമ്പത്തുള്ള ബേസിൽ ജീവിതത്തിൽ മറക്കാനാഗ്രഹിക്കുന്ന ഓവർ ആയിരുന്നുവത്. തുടരെ അഞ്ച് സിക്‌സർ. അവസാന പന്തിൽ സിംഗിളെടുത്ത് സൽമാൻ നയം വ്യക്തമാക്കി.

19 പന്തിൽ 48 റൺസുണ്ടായിരുന്ന സൽമാൻ അവസാന ഓവറിൽ അഭിജിത് പ്രവീൺ എറിഞ്ഞ ആദ്യ പന്ത് സിക്‌സർ പറത്തി അർധ സെഞ്ച്വറിയിലേക്ക്. രണ്ടാം പന്ത് വൈഡ്. പിന്നാലെ എറിഞ്ഞ നോ ബോളിൽ രണ്ട് റൺസ് ഓടിയെടുത്തതോടെ വീണ്ടും അഞ്ച് സിക്‌സറിനുള്ള അവസരം മുന്നിൽ. സൽമാൻ കാര്യവട്ടത്തെ കാണികളെ നിരാശരാക്കിയില്ല. വീണ്ടും തുടരെ 5 സിക്‌സറുകൾ. ആറ് വിക്കറ്റിന് 186 എന്ന സുരക്ഷിത സ്കോറിലേക്ക് കാലിക്കറ്റിനെ എത്തിച്ചാണ് സൽമാൻ തിരിച്ചുകയറിയത്.

ദുലീപ് ട്രോഫിക്കായി പോകുന്നതിനാൽ സൽമാൻ്റെ അവസാന മത്സരമായിരുന്നു ട്രിവാൻഡ്രത്തിനെതിരെ പൂർത്തിയാക്കിയത്. മത്സരം 13 റൺസിന് ടീം ജയിച്ചപ്പോൾ ഈ തലശ്ശേരിക്കാൻ മികച്ച താരവുമായി. ഐപിഎൽ തന്നെയാണ് ഇന്നും സ്വപ്നമെങ്കിലും എല്ലാ മത്സരത്തിലും നല്ലപ്രകടനമാണ് ആഗ്രഹിക്കുന്നതെന്നും സൽമാൻ പറയുന്നു.

സൽമാൻ നിസാറിൻ്റെ രക്ഷകവേഷം ഇതാദ്യമല്ല കേരളാ ക്രിക്കറ്റ് സാക്ഷിയാകുന്നത്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ കേരളം തലയുയർത്തി നിന്നത് സൽമാൻ നിസാറിൻ്റെ കൂടി പ്രകടനത്തിൻ്റെ കരുത്തിലാണ്. ദുലീപ് ട്രോഫിയിലും മിന്നുംപ്രകടനം തന്നെയാണ് ലക്ഷ്യം.

ഈ വർഷം ആദ്യം ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) ഏറ്റവും ശക്തരായ ടീമുകളിലൊന്നായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ട്രയൽസിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സല്‍മാന് അവസരം ലഭിച്ചിരുന്നു. ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, 2025 ലെ ഐ‌പി‌എല്ലിൽ അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈ കരാർ വാഗ്ദാനം ചെയ്തില്ല. എന്നാല്‍, ഐപിഎൽ താരലേലത്തിനൊരുങ്ങുമ്പോൾ ആരാധകർ ഈ ഇരുപത്തിയെട്ടുകാരനും ഒരിടം സ്വപ്നം കാണുന്നുമുണ്ട്.

SCROLL FOR NEXT