CRICKET

ഗാലെയിൽ അഞ്ചാം ദിനം കാത്തിരിക്കുന്നത് ക്ലൈമാക്സ് ത്രില്ലറോ ?

നാലാം ദിനം ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Author : ന്യൂസ് ഡെസ്ക്

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ അവസാന ദിനം ഗാലെയിൽ കാത്തിരിക്കുന്നത് ത്രില്ലർ ക്ലൈമാക്സ്. ഒരു ദിവസവും ആറ് വിക്കറ്റും ശേഷിക്കെ 288 റണ്‍സാണ് ആതിഥേയരായ ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ധനഞ്ജയ ഡിസില്‍വ (31), സോണല്‍ ദിനുഷ (25) സഖ്യത്തിലാണ് ലങ്കൻ പടയുടെ അവസാന പ്രതീക്ഷയത്രയും. 372 റണ്‍സിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുമ്പോള്‍ നാലിന് 84 നിലയിലാണ്.

നാലാം ദിനം ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നിഷാന്‍ മധുഷ്‌ക (6), ലാഹിരു ഉഡാര 16), പസിന്ദു സൂര്യഭണ്ഡാര (0), കാമിന്ദു മെന്‍ഡിസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ, 178 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്‌സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായി.

69 പന്തില്‍ 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങി. കെ.എല്‍. രാഹുല്‍ 35 റണ്‍സെടുത്തു. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ 31 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ പ്രഭാത് ജയസൂര്യ 43 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ലാഹിരു കുമാര രണ്ട് വിക്കറ്റും വീഴ്ത്തി.

നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ (0) മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രാഹുലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 65 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ കരകയറ്റി.

SCROLL FOR NEXT