ഇന്ത്യൻ പേസർ നന്ദിനി ശർമ 
CRICKET

ഇന്ത്യൻ ടീമിൽ ചണ്ഡീഗഡിൻ്റെ 'സ്പീഡ് ഗൺ'; ലോകകപ്പ് സ്വപ്നവുമായി നന്ദിനി ശർമ

2026 വുമൺസ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് നന്ദിനിയെ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്. ജൂൺ 12 മുതലാണ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ആരംഭിക്കുന്നത്.

Author : ചന്ദന വിനോദ്

ഡൽഹി: ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് സ്‌ക്വാഡിൽ ഇടം നേടി ചണ്ഡീഗഡിൻ്റെ അഭിമാന താരം നന്ദിനി ശർമ. വലങ്കയ്യൻ മീഡിയം പേസറായ താരത്തിൻ്റെ ആദ്യ ലോകകപ്പാണിത്. 2026 വുമൺസ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് നന്ദിനിയെ ലോകകപ്പ് സ്‌ക്വാഡിലെത്തിച്ചത്. ജൂൺ 12 മുതലാണ് മത്സരങ്ങൾ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ആരംഭിക്കുന്നത്.

2026 വുമൺസ് പ്രീമിയർ ലീഗിൽ (ഡബ്ല്യൂ.പി.എൽ) ഡൽഹി ക്യാപിറ്റൽസിന് വേണ്ടി അരങ്ങേറ്റം കുറിച്ചാണ് നന്ദിനിയുടെ തുടക്കം. ആദ്യ സീസണിൽ തന്നെ നന്ദിനി സ്വന്തമാക്കിയ റെക്കോഡുകൾ ഒരു തുടക്കകാരിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്ല്യമാണ്. 10 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റാണ് ഈ 24കാരി സ്വന്തമാക്കിയത്. അതോടൊപ്പം വുമൺസ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന റെക്കോർഡും ഈ യുവതാരം സ്വന്തമാക്കി.

ഗുജറാത്ത് ജയൻ്റ്സുമായുള്ള മത്സരത്തിലാണ് ഹാട്രിക് നേടിയത്. ടൂർണമെൻ്റിലുടനീളം കാഴ്ചവച്ച മികച്ച പ്രകടനത്തിൻ്റെ ഭാഗമായി താരം പർപ്പിൾ ക്യാപ് പോരാട്ടത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ചണ്ഡീഗഡിൽ ജനിച്ച നന്ദിനി തൻ്റെ ഏഴാം വയസ് മുതൽ ക്രിക്കറ്റ് പരിശീലിക്കുന്നുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ചണ്ഡീഗഡിനെയും ഇൻ്റർ സോണൽ മത്സരങ്ങളിൽ നോർത്ത് സോണിനെയും പ്രതിനിധീകരിച്ച താരം ചുരുങ്ങിയ കാലയളവ് കൊണ്ട് സെലെക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

അണ്ടർ 19, അണ്ടർ 23 തലങ്ങളിൽ നിന്നും വളർന്ന് ഡൽഹി ക്യാപിറ്റൽസിലൂടെ ഡബ്ല്യൂ.പി.എല്ലിൽ വിസ്മയം തീർത്ത ഈ ഇരുപത്തിനാലുകാരി ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയാണ്. പരിക്കേറ്റ അമൻജോത് കൗറിന് പകരക്കാരി ആയാണ് നന്ദിനി ടീമിലെത്തിയത്. എന്നാൽ ആദ്യം അമൻ ജോതിന് പകരക്കാരിയായി കാശ്വി ഗൗതമിനെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പക്ഷെ പിന്നീട് കാശ്വിക്ക് വലത്തേ കാൽമുട്ടിന് പരിക്ക് ഏറ്റതിനെ തുടർന്നാണ് നന്ദിനിയിലേക്ക് അവസരമെത്തിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ടീമിന് ബ്രേക്ക്ത്രൂ നൽകാൻ കഴിയുന്ന താരത്തെ, എതിർ ടീമിൻ്റെ മധ്യ ഓവറുകളിലെ ബാറ്റിങ് പാർട്ട്‌ണർഷിപ്പ് തകർക്കാൻ മികച്ച ആയുധമാക്കി മാറ്റാൻ ക്യാപ്റ്റൻ കൗറിന് സാധിക്കും.

ഇന്ത്യൻ നിരയിലെ വേഗമേറിയ ബൗളർമാരിൽ ഒരാളാണ് നന്ദിനി. രേണുക സിംഗിൻ്റെ സ്വിങ്ങിനൊപ്പം നന്ദിനിയുടെ വേഗത കൂടി ചേരുമ്പോൾ എതിർ ടീം ബാറ്റർമാർക്ക് അതൊരു വെല്ലുവിളിയാകും. പന്തിൻ്റെ വേഗതയിൽ മാറ്റം വരുത്തിയും സ്ലോ ബോളുകൾ എറിഞ്ഞും ഹിറ്റ് ദി ടെക് സ്റ്റൈലിലൂടെ ബാറ്റർമാരെ കുഴപ്പിക്കാൻ സാധിക്കുന്ന നന്ദിനിക്ക് ഇംഗ്ലണ്ട് പിച്ചുകളിൽ പേസ് ബൗളർമാർക്ക് ലഭിക്കുന്ന ബൗൺസും മൂവ്മെൻ്റ്സും മുതലെടുക്കാൻ കഴിയുമെന്നാണ് വിശ്വാസം . രേണുക സിംഗ്, ദീപ്തി ശർമ എന്നിവർക്കൊപ്പം നന്ദിനി ശർമ കൂടി ചേരുന്നതോടെ ഇന്ത്യയുടെ ബൗളിംഗ് നിര കൂടുതൽ കരുത്തുള്ളതാകും. വരുന്ന ലോകകപ്പിലെ ഇന്ത്യയുടെ 'എക്സ് ഫാക്ടർ' ആയി നന്ദിനി മാറുമെന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പ്രതീക്ഷിക്കുന്നത്.

"ഒരുപാട് കഷ്ടപ്പാടുകൾ നേരിട്ടാണ് ഞാൻ ഇവിടെ എത്തിയത് , ഈയൊരു നിമിഷത്തിനായി ഞാൻ ഒരുപാട് നാൾ കാത്തിരുന്നിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ എനിക്ക് ചുറ്റും ലഭിച്ചത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് . ക്രിക്കറ്റിന് വേണ്ടിയാണ് ഞാൻ ജീവിച്ചത്, ആ സ്വപ്നം യാഥാർഥ്യമായി കൊണ്ടിരിക്കുന്നത് നേരിൽ കാണാൻ സാധിക്കുന്നുവെന്നത് വിശ്വസിക്കാൻ കഴിയുന്നതിനപ്പുറമാണ്. എനിക്ക് പ്രചോദനമായ ഒരു സീനിയർ ബൗളറെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. അവരെ പോലെ പന്തെറിയണം എന്നെ എനിക്ക് ആദ്യം ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് ഇപ്പോൾ എൻ്റെ മാതാപിതാക്കൾ എന്നെ ഓർത്തു അഭിമാനിക്കുന്ന ഒരു അവസ്ഥയിൽ എത്തിയതിൽ സന്തോഷമുണ്ട്," ലോകകപ്പ് സ്‌ക്വാഡിൽ സെലക്ഷൻ കിട്ടിയതിന് പിന്നാലെ നന്ദിനി ശർമ്മ പങ്കുവച്ചു.

SCROLL FOR NEXT