ന്യൂയോർക്ക്: നിങ്ങളറിഞ്ഞോ... ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യൻ ടീം കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ വംശജരായ മൂന്ന് താരങ്ങൾ ഇക്കുറി ലോകകപ്പ് കളിക്കാൻ യുഎസിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിൻ്റെ ലോകകപ്പിനുള്ള 34 അംഗ പ്രിലിമിനറി ടീമിൽ ഇക്കുറി രണ്ട് ഇന്ത്യൻ വംശജരാണ് ഇടംപിടിച്ചിരിക്കുന്നത്. ഇവർ അവസാന 26ലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നത്. അക്കൂട്ടത്തിൽ ഒരു മലയാളി കൂടിയുണ്ടെന്നതാണ് ഏറെ ത്രില്ലടിപ്പിക്കുന്ന കാര്യം!
ലോകകപ്പിൽ എന്നെങ്കിലും ഒരു മലയാളി കളിക്കുമോ? ഖത്തറിൻ്റെ 26 അംഗ ലോകകപ്പ് സ്ക്വാഡിൻ്റെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് കേരളക്കര. ഖത്തറിൻ്റെ 34 അംഗ പ്രിലിമിനറി ലോകകപ്പ് ടീമിൽ ഇക്കുറി മലയാളി വേരുകളുള്ള ഒരു താരമുണ്ട്... പേര് തഹ്‌സിൻ മുഹമ്മദ് ജംഷിദ്! ഖത്തർ കോച്ച് അന്തിമ ടീം പ്രഖ്യാപിക്കുമ്പോഴും ടീമിൽ സാന്നിധ്യമുറപ്പിക്കാനായാൽ ലോകകപ്പിൻ്റെ ഭാഗമാകുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് തഹ്സിനെ കാത്തിരിക്കുന്നത്.
2006ൽ ഖത്തറിൽ ജനിച്ച തഹ്‌സിൻ ജംഷിദിൻ്റെ വേരുകൾ എത്തിനിൽക്കുന്നത് ഇങ്ങ് കണ്ണൂർ ജില്ലയിലാണ്. പിതാവ് ജംഷിദ് തലശ്ശേരി സ്വദേശിയും.. മാതാവ് ഷൈമ വളപട്ടണം സ്വദേശിയുമാണ്. ഫുട്ബോൾ ലോകകപ്പിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന ഖ്യാതിയാണ് 19 വയസ് മാത്രം പ്രായമുള്ള തഹ്സിൻ മുഹമ്മദിനെ കാത്തിരിക്കുന്നത്. ഇതിനോടകം ഖത്തർ ദേശീയ ടീമിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ യുവതാരം.
ഖത്തറിലെ ആസ്പയർ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയ തഹ്‌സിൻ്റെ വളർച്ച അതിവേഗമായിരുന്നു. ഖത്തറിൻ്റെ അണ്ടർ 16, അണ്ടർ 17 ദേശീയ ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഈ ലെഫ്റ്റ് വിങ്ങർ.... 2024ൽ അൽ ദുഹൈലിലൂടെ ഖത്തർ സ്റ്റാർസ് ലീഗിലും അരങ്ങേറ്റം നടത്തി. ഈ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് തഹ്‌സിൻ. 2024ൽ അഫ്ഗാനിസ്ഥാന് എതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ ഖത്തർ ദേശീയ ടീമിലും തഹ്സിൻ അരങ്ങേറി. വേഗവും പന്തടക്കവും സ്ഥിരതയാർന്ന പ്രകടനവും കൊണ്ട്... ഖത്തർ ദേശീയ ടീമിലിടം നേടിയ ഈ മലയാളി താരം 26 അംഗ അന്തിമ സ്ക്വാഡിലും ഇടംപിടിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.
ഖത്തർ കോച്ച് ജൂലൻ ലോപെറ്റെഗുയി കഴിഞ്ഞ ദിവസം ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആദ്യം ടീമിലെത്തിയത് നിയാൽ മേസൺ എന്ന സെൻ്റർ ബാക്കാണ്. 29കാരനായ ഡിഫൻഡറുടെ അമ്മ ഇന്ത്യക്കാരിയും പിതാവ് യുഎസുകാരനുമാണ്. 1997ൽ ഇംഗ്ലണ്ടിലെ ബ്രൈറ്റണിലാണ് ജനനം. ഖത്തർ, യുഎസ് ഇരട്ട പൗരത്വമുള്ള നിയാൽ മേസൺ നിലവിൽ ഖത്തർ എസ്.സിയെന്ന ക്ലബ്ബിൻ്റെ താരമാണ്. നിലവിൽ താരത്തിൻ്റെ മാർക്കറ്റ് വില 2.4 കോടിയോളം വരും. റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ് ഫീൽഡ് പൊസിഷനുകളിൽ കൂടി നിയാലിന് തിളങ്ങാനാകും.
നിയാൽ നേരത്തെ റയൽ മാഡ്രിഡ്, സതാംപ്ടൺ, ആസ്റ്റൺ വില്ല, അൽ സാദ്, ബ്ലാക്ക്‌ബേൺ റോവേഴ്സ് എന്നീ ക്ലബ്ബുകളുടെ യൂത്ത് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2026 മാർച്ചിലാണ് നിയാലിന് ഖത്തറിൻ്റെ ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തിയത്. പക്ഷേ ഇതുവരെയും സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിനായിട്ടില്ല. ലോകകപ്പിൽ താരത്തിന് ബൂട്ട് കെട്ടാൻ അവസരം ലഭിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഇക്കുറി ഓഷ്യാനിയ ഫുട്ബോൾ കോൺഫെഡറേഷനിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടിയ ഏക ടീമാണ് ന്യൂസിലൻഡ്. കീവീസ് പടയുടെ മിഡ് ഫീൽഡ് നിയന്ത്രിക്കാനെത്തുന്നത് ഇന്ത്യൻ വംശജനായ സർപ്രീത് സിങ് ആണ്. ഓക്‌ലൻഡിൽ ജനിച്ചു വളർന്ന താരത്തിൻ്റെ മാതാപിതാക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ താരത്തിന് സാധിക്കുമെങ്കിലും സർപ്രീത് തെരഞ്ഞെടുത്തത് ന്യൂസിലൻഡിനൊപ്പം ഭാഗ്യം പരീക്ഷിക്കാനാണ്. 27കാരനായ സർപ്രീത് സിങ് അറ്റാക്കിങ് മിഡ് ഫീൽഡറാണ്. ഇതിനോടകം ന്യൂസിലൻഡ് ജേഴ്സിയിൽ 26 മത്സരങ്ങൾ കളിച്ചിട്ടുള്ള മൂന്ന് അന്താരാഷ്ട്ര ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിനൊപ്പം ചേർത്തിട്ടുണ്ട്.