ലാമിൻ യമാൽ, ലയണൽ മെസ്സി 
FOOTBALL

FIFA World Cup 2026 | പരിക്ക് വലയ്ക്കുന്ന ലോകകപ്പ്! ആരൊക്കെ പുറത്തിരിക്കും?

യുഎസിൽ കിരീടം നിലനിർത്താനെത്തുന്ന സ്കലോണിയുടെ അർജൻ്റീനയെ വലയ്ക്കുന്നത് അര ഡസനോളം താരങ്ങളുടെ പരിക്കുകളാണ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ന്യൂയോർക്ക്: ഖത്തറിൽ വിശ്വകിരീടമുയർത്തി നാല് വർഷത്തിനിപ്പുറം യുഎസിൽ കിരീടം നിലനിർത്താനെത്തുന്ന സ്കലോണിയുടെ അർജൻ്റീനയെ വലയ്ക്കുന്നത് അര ഡസനോളം താരങ്ങളുടെ പരിക്കുകളാണ്. ക്യാപ്റ്റൻ ലയണൽ മെസ്സിയും കഴിഞ്ഞ ലോകകപ്പിലെ ഹീറോയായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ഉൾപ്പെടെ നിരവധി അർജൻ്റീന താരങ്ങളാണ് പരിക്കിൻ്റെ പിടിയിലുള്ളത്.

മെസ്സിയുടെ ഇടങ്കാലിൻ്റെ പിൻഭാഗത്തേറ്റ പരിക്കിൻ്റെ യഥാർഥ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് സൂചന. വലത് കൈയ്യുടെ മോതിര വിരലിനേറ്റ പരിക്കാണ് മാർട്ടിനസിനെ വലയ്ക്കുന്നത്. ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേരോയാണ് പരിക്കേറ്റ മറ്റൊരു താരം. വലതു കാൽമുട്ടിനാണ് പരിക്ക്. റൈറ്റ് ബാക്കുകളായ നാവൽ മൊളീനയും ഗോൺസാലോ മോണ്ടിയലും പേശിക്കേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ്. പരിക്ക് കാരണം നിക്കോ പാസിന് സീരി എയിലെ അവസാന മത്സരങ്ങൾ കളിക്കാനായിട്ടില്ല. പേശിക്ക് പരിക്കേറ്റ വിങ്ങർ നിക്കോളസ് ഗോൺസാലസും വിശ്രമത്തിലാണ്.

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്കിൻ്റെ പിടിയിലാണെങ്കിലും ലോകകപ്പിനുള്ള ടീമിൻ്റെ പരിശീലന ക്യാമ്പിൽ ചേർന്നിട്ടുണ്ട്. താരത്തിൻ്റെ വലത്തേ കണങ്കാലിൽ പരിക്കേറ്റ പാടുകൾ ഉൾപ്പെടെ കാണാം. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ നൽകുന്ന വിവരമനുസരിച്ച് നെയ്മർ വ്യാഴാഴ്ച പരിശീലനം നടത്തിയിട്ടില്ല. സ്കാനിങ്ങും കൂടുതൽ വിശദമായ മെഡിക്കൽ ടെസ്റ്റുകളും ബ്രസീൽ അധികൃതർ നടത്തുമെന്നാണ് വിവരം. 31ന് പനാമക്കെതിരായ പരിശീലന മത്സരത്തിൽ നെയ്മർ കളിച്ചേക്കില്ല.

ഹാംസ്ട്രിങ് ഇഞ്ച്വറിയുടെ ഗ്രേഡ് 2 സ്ട്രെയിൻ അനുഭവപ്പെട്ട സ്പാനിഷ് മിഡ് ഫീൽഡർ ലാമിൻ യമാൽ കേപ് വെർദെയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് സൂചന. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം വിശ്രമത്തിലായിരുന്ന താരം ചെറിയ തോതിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ജൂൺ 15നാണ് ലോകകപ്പിലെ സ്പെയിനിൻ്റെ ആദ്യ മാച്ച്. അതേസമയം, നിർണായക മത്സരങ്ങളിൽ താരം കളിച്ചേക്കുമെന്നാണ് കോച്ച് ലൂയിസ് ഡിലാ ഫ്യൂണ്ടെ നൽകുന്ന സൂചന.

ക്രൊയേഷ്യയുടെ മിഡ് ഫീൽഡ് മജീഷ്യൻ ലൂക്ക മോഡ്രിച്ചിന് കഴിഞ്ഞ മാസം കവിളെല്ലിന് പരിക്കേറ്റിരുന്നു. പരിക്കിൽ നിന്നും പൂർണമായി അദ്ദേഹം മുക്തനായിട്ടില്ല. എന്നാലും ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിപ്പിക്കാൻ സാധ്യതയുണ്ട്. ബയേൺ മ്യൂണിക്കിനെതിരായ ചാംപ്യൻസ് ലീഗ് സെമിയിൽ മൊറോക്കൻ ഡിഫൻഡർ അഷ്‌റഫ് ഹക്കീമിയുടെ തുടയ്ക്ക് പരിക്കേറ്റിരുന്നു. പോർച്ചുഗീസ് ഡിഫൻഡർ നുനോ മെൻഡിസിനും സമാനമായി തുടയ്ക്ക് പരിക്കേറ്റിരുന്നു. പിഎസ്‌ജിയുടെ ഇരു ഡിഫൻഡർമാരും ചാംപ്യൻസ് ലീഗ് ഫൈനലിലും പിന്നീട് ലോകകപ്പിലും കളിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

അൾജീരിയൻ ഗോൾകീപ്പറും സിനദിൻ സിദാൻ്റെ മകനുമായ ലൂക്കാ സിദാൻ ലോകകപ്പിനെത്തുന്ന കാര്യം സംശയത്തിലാണ്. കഴിഞ്ഞ മാസം ഉണ്ടായ കൂട്ടിയിടിയിൽ മുഖത്ത് പരിക്കേറ്റിരുന്നു. കാനഡയുടെ സ്റ്റാർ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസിനെ ഹാംസ്ട്രിങ് ഇഞ്ച്വറി വലയ്ക്കുകയാണ്.

നേരത്തെ പരിക്കിൻ്റെ പിടിയിലായിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയും, ഈജിപ്ഷ്യൻ ഇതിഹാസ സ്ട്രൈക്കർ മുഹമ്മദ് സലയും ലോകകപ്പിന് മുന്നോടിയായി പരിക്കിൽ നിന്ന് മോചിതരായിട്ടുണ്ട്. ഇവർ ഫിറ്റ്‌നസ് നേടി ആദ്യ മത്സരം മുതൽ കളിക്കുമോയെന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്.

പരിക്ക് കാരണം ലോകകപ്പ് നഷ്ടമായ പ്രമുഖർ

ഫ്രഞ്ച് സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റിക്കെ, ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോ, ഈഡർ മിലിറ്റാവോ, ജർമനിയുടെ സെർജി നാബ്രി, ഇംഗ്ലണ്ടിൻ്റെ ബെൻ വൈറ്റ്, അർജൻ്റീനയുടെ ജോക്വിൻ പാനിചെല്ലി, നെതർലൻഡ്‌സിൻ്റെ സാവി സൈമൺസ്, യുഎസിൻ്റെ കാമറൂൺ കാർട്ടർ വിക്കേഴ്‌സ്, പാട്രിക് അഗ്യേമാങ് എന്നിവർക്കെല്ലാം പരിക്ക് കാരണം ലോകകപ്പ് അവസരം നഷ്ടമായിട്ടുണ്ട്.

SCROLL FOR NEXT