മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി സ്ട്രൈക്കറുമായ ഡക്കൻസ് നാസോൺ 
FOOTBALL

ബ്രസീലിനേയും മൊറോക്കോയേയും വിറപ്പിക്കാൻ നാസോൺ! മലയാളികൾക്ക് ഈ ലോകകപ്പ് സ്പെഷ്യലാണ്

ഹെയ്തിയുടെ പ്രധാന സ്ട്രൈക്കറായ താരം ഈ ലോകകപ്പിൽ ടീമിൻ്റെ പ്രതീക്ഷകളേറ്റുന്ന ഗോൾമെഷീൻ കൂടിയാണ്...

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കരീബിയൻ രാജ്യമായ ഹെയ്തിയുടെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഇക്കുറി മലയാളി ആരാധകർക്ക് ഒരു പ്രത്യേക കാരണമുണ്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡക്കൻസ് നാസോൺ ലോകകപ്പ് കളിക്കുന്നു എന്നതാണ് ആ ത്രില്ല് കൂട്ടുന്നത്. ഹെയ്തിയുടെ പ്രധാന സ്ട്രൈക്കറായ താരം ഈ ലോകകപ്പിൽ ടീമിൻ്റെ പ്രതീക്ഷകളേറ്റുന്ന ഗോൾ മെഷീൻ കൂടിയാണ്... യോഗ്യതാ റൗണ്ടിൽ ആറ് ഗോളുകൾ അടിച്ചുകൂട്ടി സ്വന്തം രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്ത മുതലാണ് ഈ 31കാരൻ, അതെ... ഹെയ്തിയുടെ നാഷണൽ ഹീറോ!

2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയിട്ടുള്ള നാസോൺ ഏഴ് മാച്ചുകളിൽ നിന്നായി രണ്ട് ഗോളുകൾ നേടിയിരുന്നു. ഇപ്പോൾ ക്ലബ്ബ് ഫുട്ബോളിൽ ഇറാനിയൻ ക്ലബ്ബായ ഇസ്തിഖ്ലാലിൻ്റെ താരമാണ്. 2016 സെപ്റ്റംബറിൽ ഫ്രഞ്ച് ക്ലബ്ബായ ലവലിൽ നിന്നായിരുന്നു നാസോൺ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. പിന്നീട് ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം.. താരം 2017 ജനുവരിയോടെ നേരെ പോയത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ വോൾവർഹാംപ്ടൺ വാൻഡറേഴ്സിലേക്കാണ്.

ഡക്കൻസ് നാസോൺ

2014 മുതൽ ഹെയ്തി ദേശീയ ടീമിൽ അംഗമായ നാസോൺ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിൽ ഒരാളാണ്. ഹെയ്തിയുടെ ജേഴ്സിയിൽ ഇതിനോടകം 80 മത്സരങ്ങൾ കളിച്ചിട്ടുള്ള നാസോൺ 44 ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്. യു.എസ് ലോകകപ്പിനെത്തുമ്പോൾ മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കറുടെ ചിറകിലേറി ഹെയ്തി നടത്തുന്ന കുതിപ്പിന് കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.

ഇതാദ്യമായല്ല ഹെയ്തി ലോകകപ്പിന് യോഗ്യത നേടുന്നത്. 52 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1974ലാണ് ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചത്. പ്രബലരായ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും.. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ആഫ്രിക്കൻ-അറബ് രാജ്യമായ മൊറോക്കോയും... യൂറോപ്യൻ ടീമായ സ്കോട്ട്‌ലൻഡ് എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സിയിലാണ് ഹെയ്തി ഉൾപ്പെട്ടിരിക്കുന്നത്.

ജൂൺ 14ന് സ്കോട്ട്‌ലൻഡിനേയും, 20ന് ബ്രസീലിനേയും, 25ന് മൊറോക്കോയേയും കരീബിയൻ ശക്തികൾ നേരിടും. ഫിഫ റാങ്കിങ്ങിൽ നിലവിൽ 83ാം സ്ഥാനക്കാരാണ് ഹെയ്തി. 2013ൽ ഫിഫ റാങ്കിങ്ങിൽ 38ാം റാങ്കിൽ എത്തിയതാണ് മുൻപത്തെ മികച്ച പ്രകടനം. ലെസ് ഗ്രെനേഡിയേഴ്സ് എന്നും ഹെയ്തി ടീമിനൊരു ചെല്ലപ്പേരുണ്ട്. ഫ്രഞ്ച് പരിശീലകനായ സെബാസ്റ്റ്യൻ മിഗ്നെയാണ് ടീമിന് അഞ്ച് പതിറ്റാണ്ടിന് ശേഷം ലോകകപ്പിൽ ഇടം സമ്മാനിച്ചത്.

SCROLL FOR NEXT