യുഎസ് ഓപ്പണ്‍ Source: usopen.org
OTHER SPORTS

മിക്സഡ് ഡബിൾസിൽ സൂപ്പർതാരങ്ങളും; യുഎസ് ഓപ്പണില്‍ ഇക്കുറി പോരാട്ടം കടുക്കും, ആവേശവും

സാധാരണ നിലയിൽ ഗ്ലാൻഡ് സ്ലാമിൽ ഒരു സെറ്റ് നേടാൻ ആറ് ഗെയിമുകളാണ് ജയിക്കേണ്ടതെങ്കിൽ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ നാല് ഗെയിമുകളായി ചുരുക്കി.

Author : ന്യൂസ് ഡെസ്ക്

സീസണിലെ മൂന്ന് ഗ്രാൻഡ് സ്ലാം പോരാട്ടങ്ങൾ അവസാനിച്ചു. ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും യാനിക് സിന്നറും ഫ്രഞ്ച് ഓപ്പണിൽ കാർലോസ് അൽക്കറാസും ചാംപ്യന്മാരായി. ഇനിയുള്ളത് യുഎസ് ഓപ്പണ്‍ ആണ്. ആരാകും അതില്‍ മുത്തമിടുക? 2023ന് ശേഷം ഗ്ലാൻഡ് സ്ലാം കിരീടമില്ലെങ്കിലും നൊവാക് ജോക്കോവിച്ച് 25-ാം ഗ്രാൻഡ് സ്ലാമിനായുള്ള പോരാട്ടത്തിലാണ്. യുഎസ് ഓപ്പണില്‍ ഇക്കുറി സിംഗിൾസ് കോർട്ടിലേക്കല്ല, മിക്സഡ് ഡബിൾസ് കോർട്ടിലേക്കാണ് ഏവരും ആകാംഷയോടെ നോക്കുന്നത്. സൂപ്പർതാരങ്ങളെല്ലാം മിക്സഡ് ഡബിൾസിൽ മത്സരിക്കുമ്പോൾ ഗ്ലാമർ പോരാട്ടമായി മാറുന്നു യുഎസ് ഓപ്പൺ.

ടെന്നിസിൻ്റെ പുതുയുഗത്തിൽ ഏറ്റവും കരുത്തൻ ആരെന്ന ചോദ്യത്തിന് കാർലോസ് അൽക്കറാസ് എന്ന് തന്നെയാണ് ഉത്തരം. 22 വയസ്സിനിടെ 5 ഗ്ലാൻഡ് സ്ലാമുകൾ സ്വന്തമാക്കിയ സ്പാനിഷ് യുവതാരം യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിലും ഇത്തവണയിറങ്ങും. 2021ലെ യുഎസ് ഓപ്പൺ ചാംപ്യൻ എമ്മ റാഡുകാനുവാണ് അൽക്കറാസിൻ്റെ കൂട്ടാളി. ലോകഒന്നാം നമ്പർ താരമായ ഇറ്റലിയുടെ യാനിക് സിന്നർ മത്സരിക്കുക ഡബിൾസിൽ അമേരിക്കയുടെ മിന്നുംതാരം എമ്മ നവറോയുമൊത്ത്. ഇതിഹാസതാരം നൊവാക് ജോക്കോവിച്ചും ഇത്തവണയിറങ്ങും മിക്സഡ് ഡബിൾസിൽ. സെർബിയയിൽ നിന്ന് തന്നെയുള്ള ഓൾഗ ഡാനിലോവിച്ചാണ് ജോക്കോവിച്ചിൻ്റെ മിക്സഡ് ഡബിൾസ് പങ്കാളി.

വനിതകളിൽ നിലവിലെ ലോക ഒന്നാംനമ്പർ താരം അരീന സബലെങ്ക ഗ്രിഗോർ ദിമിത്രോവുമൊത്ത് മത്സരത്തിനിറങ്ങും. ആറ് ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയ പോളണ്ട്താരം ഇഗ സ്യാംതെക് നോർവേയുടെ കാസ്പർ റൂഡുമൊത്താണ് ഇത്തവണ മത്സരിക്കുന്നത്. അലക്സാണ്ടർ സ്വരേവ് - ബെലിൻഡ സഖ്യവും, ദാനിൽ മെദ്‌വദേവ്- മിറ സഖ്യവും ഇറങ്ങും. നയോമി ഒസാക്ക വരുന്നത് നിക്ക് കീറിയോസുമൊത്ത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇത്തവണ വീനസ് വില്യംസും റീലി ഒപെൽകയുമൊത്ത് മിക്‌സഡ് ഡബിൾസിനിറങ്ങും.

പതിവിന് വിപരീതമായി സൂപ്പർതാരങ്ങളെല്ലാം മിക്‌സഡ് ഡബിൾസിലേക്ക് ആകർഷിക്കപ്പെടാൻ ഒരു കാരണമേയുള്ളൂ. ടൂർണമെന്റ് ഫോർമാറ്റ് അടിമുടി മാറ്റിയ സംഘാടകരുടെ തീരുമാനം. സിംഗിൾസിന് പ്രാധാന്യം കൊടുക്കുന്ന, എന്നാൽ മിക്സഡ് ഡബിൾസ് കളിക്കാൻ ആഗ്രഹമുള്ള താരങ്ങളെ മനസിലാക്കി വിപ്ലവകരമായ മാറ്റമാണ് യുഎസ് ഓപ്പണിൽ ഇത്തവണ. ബെസ്റ്റ് ഓഫ് ത്രീ രീതിയിലാണ് മിക്സഡ് ഡബിൾസ് മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

സാധാരണ നിലയിൽ ഗ്ലാൻഡ് സ്ലാമിൽ ഒരു സെറ്റ് നേടാൻ ആറ് ഗെയിമുകളാണ് ജയിക്കേണ്ടതെങ്കിൽ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിൽ നാല് ഗെയിമുകളായി ചുരുക്കി. ഗെയിമുകളിൽ 40 പോയിന്റ് വീതം തുല്യമായാൽ അടുത്ത പോയിന്റ് ലഭിക്കുന്ന താരത്തിന് അഡ്വാന്റേജ് നൽകുന്ന രീതി ഒഴിവാക്കി. പകരം പോയിന്റുകൾ തുല്യമായതിനു ശേഷം അടുത്ത പോയിന്റ് നേടുന്നയാൾ ഗെയിം ജയിക്കും. ഇനി രണ്ട് താരങ്ങളും നാല് ഗെയിം വീതം ജയിച്ചാൽ ടൈബ്രേക്കർ. സെറ്റുകളിൽ തുല്യത വന്നാൽ മൂന്നാം സെറ്റ് ടൈ ബ്രേക്കറായി കളിക്കും. രണ്ട് പോയിന്റ് വ്യത്യാസത്തിൽ ആദ്യം പത്ത് പോയിന്റ് നേടുന്നയാൾ വിജയിക്കും. ഫൈനലിൽ നാല് ഗെയിമുകൾക്ക് പകരം ആറ് ഗെയിമുകൾ തന്നെ കളിക്കണം. അവിടെയും അഡ്വാന്റേജ് രീതി ഒഴിവാക്കും.

മത്സരത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നതിനൊപ്പം ഫാൻസ് വീക്കെന്ന് വിളിക്കുന്ന ടൂർണമെന്റിന്റെ ആദ്യ ആഴ്ചയിൽ മിക്സഡ് ഡബിൾസ് മത്സരം പൂർത്തിയാക്കാനുള്ള തീരുമാനവുമാണ് കൂടുതൽ താരങ്ങൾ ആകർഷിക്കപ്പെടാൻ കാരണം. ഓഗസ്റ്റ് 19, 20 തീയതികളിലായാണ് മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. സിംഗിൾസ് തുടങ്ങുക 24നാണെന്നതിനാൽ താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമവും ലഭിക്കും. മുൻപ് സിംഗിൾസ് ടൂർണമെൻ്റിന് ഇടയിൽ തന്നെയായിരുന്നു മിക്സഡ് ഡബിൾസ് മത്സരങ്ങളും നടത്തിയിരുന്നത്.

എന്നാൽ ടൂർണമെന്റിലെ മാറ്റം വലിയ വിമർശനത്തിനും കാരണമായിട്ടുണ്ട്. കളിരീതികളിൽ തന്നെ മാറ്റം വരുത്തി ഗ്രാൻഡ് സ്ലാമിൻ്റെ വിലകളയുകയാണെന്നാണ് പ്രധാനവിമർശനം. പുരുഷതാരങ്ങളിൽ നിലവിലെ ആദ്യ പത്തിലെ എല്ലാവരും മിക്സഡ് ഡബിൾസിൽ കളത്തിലുണ്ട്. വനിതകളിലെ ആദ്യ പന്ത്രണ്ടിലെ ഒന്‍പത് പേരും ഇത്തവണ പോരിനിറങ്ങും നിലവിൽ 25 ടീമുകൾ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ടൂർണമെന്റില്‍ പങ്കെടുക്കാൻ ഉള്ള അവസരം 16 ടീമുകൾക്കാണ്. എട്ട് ടീമുകളെ സിംഗിൾസിലെ റാങ്കിംഗ് അടിസ്ഥാനപ്പെടുത്തി തീരുമാനിക്കും. എട്ട് ടീമുകൾ വൈൽഡ് കാർഡ് എൻട്രി വഴി കണക്കാക്കും.

24 മുതലാണ് സിംഗിൾസ് മത്സരങ്ങൾ തുടങ്ങുക. യുഎസ് ഓപ്പണിന്റെ പ്രധാന വേദികളായ ആർതർ ആഷെ, ലൂയിസ് ആംസ്ട്രോങ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നതെന്നതും ആരാധകരെ ആകർഷിക്കും. 10 ലക്ഷം ഡോളറാണ് കിരീടം ജേതാക്കള്‍ക്കുള്ള സമ്മാനത്തുക.

SCROLL FOR NEXT