ഡൽഹി: രാജ്യത്ത് കേന്ദ്രസർക്കാർ അടിമുടി കാവിവൽക്കരണം നടത്തുകയാണെന്ന ആരോപണത്തിനിടെ മറ്റൊരു വിവാദത്തിന് തിരി തെളിഞ്ഞു. ഇന്ത്യൻ ഹോക്കി ടീമിൻ്റെ ജേഴ്സിയും കാവിയിൽ മുക്കിയതായാണ് ആക്ഷേപം. പുരുഷ-വനിതാ ദേശീയ ടീമുകളുടെ ജേഴ്‌സിയുടെ നിറമാണ് മാറ്റിയത്. 2026 ലോകകപ്പിന് മുന്നോടിയായാണ് തീരുമാനം.
അടുത്ത മാസം നെതർലാൻഡ്‌സിലും ബെൽജിയത്തിലും നടക്കുന്ന എഫ്‌ഐഎച്ച് ലോകകപ്പിൽ ഇരു ടീമുകളും പുതിയ ജേഴ്സിയാകും ധരിക്കുകയെന്നാണ് റിപ്പോർട്ട്. മുൻപ് നീല നിറത്തിലുള്ള ജേഴ്സിയായിരുന്നു ടീം ഉപയോഗിച്ചിരുന്നത്. ഹോക്കി മത്സരം നടക്കുന്ന നീല സിന്തറ്റിക് പ്രതലവുമായി ലയിച്ചു പോകുന്നതിനാലാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്നാണ് ഹോക്കി ഫെഡറേഷൻ നൽകുന്ന വിശദീകരണം.
ജേഴ്സിയുടെ നിറം കാവിയാക്കിയതിന് സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുൻതാരങ്ങളും ഒളിംപ്യൻമാരും വിമർശനവുമായി രംഗത്തെത്തി. ഓറഞ്ച് ജേഴ്‌സി ആരെയും പ്രചോദിപ്പിക്കില്ലെന്ന് മുൻനായകനും ഒളിംപിക് സ്വർണമെഡൽ ജേതാവുമായ വസുദേവൻ ഭാസ്കരൻ പറഞ്ഞു.
ലജ്ജാകരമായ തീരുമാനമെന്ന് മുൻ ക്യാപ്റ്റൻ വീരേൻ റാസ്ക്യൂഞ്ഞയും അഭിപ്രായപ്പെട്ടു. ജേഴ്‌സി മാറ്റിയാലും പാഠപുസ്തകങ്ങളിലൂടെ ചരിത്രം തിരുത്തി എഴുതിയാലും ഇവിടെയുള്ള യുവാക്കൾ ഇതൊക്കെ കാണുന്നുണ്ടെന്ന് ഓർക്കണമെന്ന് പ്രിയങ്ക ഗാന്ധി മുന്നറിയിപ്പ് നൽകി.