കൊച്ചി: ഇന്ത്യയിലെ ആദ്യ 'ഹാക്ക്ആർട്ട്‌ത്തോൺ - എഡിഎച്ച്ഡി കൂട്ടുതാളം' ഒക്ടോബർ 18, 19 തിയതികളിൽ എറണാകുളം ടിങ്കർസ്പേസിൽ നടത്തി. 'ഒപ്പം.മീ', 'ഫ്ലോ ഹെൽത്ത്കെയർ', 'ടിങ്കർസ്പേസ്' എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) സമൂഹം നേരിടുന്ന ദൈനംദിന വെല്ലുവിളികളെ കുറിച്ച് പൊതുബോധം വളർത്തി.
എഡിഎച്ച്ഡി വ്യക്തികളുടെ ചിന്താരീതിയും പ്രവർത്തനവും വിശദമായി അവലോകനം ചെയ്‌ത് പരിഹാരങ്ങളും തേടി. മേക്കർമാരെയും ആർട്ടിസ്റ്റുകളെയും കോച്ചുകളെയും തെറാപ്പിസ്റ്റുകളെയും എ.ഡി.എച്ച്.ഡി വ്യക്തികളെയും ഒരു വേദിയിൽ സംയോജിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഹാക്ക്ആർട്‌ത്തോൺ എന്ന സവിശേഷതയും ഇതിനുണ്ടായിരുന്നു.
രണ്ട് ദിവസം നീണ്ടുനിന്ന ഹാക്ക്ആർട്ട്‌ത്തോണിലൂടെ എഡിഎച്ച്ഡി വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനും വിദഗ്‌ദ്ധരുടെയും തെറാപ്പിസ്റ്റുകളുടെയും നിർദേശത്തോടെ പ്രായോഗികമായ ജീവിതരീതി സ്വായത്തമാക്കാനും സാധിച്ചു. ഇതോടൊപ്പം ഇൻസ്റ്റലേഷനുകളടക്കമുള്ള കലാസൃഷ്ടികൾ അവതരിപ്പിച്ച് എഡിഎച്ച്ഡി സമൂഹത്തിൻ്റെ സൃഷ്‌ടിപരതയും വൈവിധ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലും കൂട്ടുതാളം വിജയിച്ചു.
ജീവിതാനുഭവങ്ങളെ ഇന്നവേഷനിലേക്ക് രൂപാന്തരം ചെയ്യിപ്പിച്ച എഡിഎച്ച്ഡി കൂട്ടുതാളം - ഹാക്ക്ആർട്ട്‌ത്തോൺ ഒരു ഇവൻ്റ് എന്നതിലും ഉപരിയാണെന്ന് ടിങ്കർഹബ് ഫൗണ്ടേഷൻ സിഒഒ കുര്യൻ ജേക്കബ് പറഞ്ഞു. എഡിഎച്ച്ഡി നേരിടുന്നവരും അല്ലാത്തവരും ഒരേ തൊഴിലിടത്തിലും പുറത്തും സഹകരിച്ച് പോകേണ്ടതുണ്ട്. അത് പലപ്പോഴും ഇരുവിഭാഗത്തിനും ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ എഡിഎച്ച്ഡി വ്യക്തികൾക്ക് തങ്ങളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കാൻ, ക്രിയേറ്റിവിറ്റിയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് സഹാനുഭൂതിയോടെ പരിഹാരങ്ങൾ കണ്ടെത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡിഎച്ച്ഡി വ്യക്തികൾ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ അവർക്ക് സ്വയം പരിഹാരങ്ങൾ രൂപപ്പെടുത്താൻ കൂട്ടുതാളം ഹാക്ക്ആർട്ട്തോണിലൂടെ സാധിച്ചെന്ന് ഫ്ലോ ഹെൽത്ത്കെയർ സഹസ്ഥാപകൻ ഗൗതം സുന്ദര രാജു ചൂണ്ടിക്കാട്ടി. സാങ്കേതികതയെ സമൂഹവുമായി ബന്ധിപ്പിക്കുകയാണ് ടിങ്കർസ്പേസെന്നും ആശയങ്ങളെ പ്രായോഗിക തലത്തിലേക്ക് ഉയർത്തുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് എഡിഎച്ച്ഡി വ്യക്തികൾക്കായി കൂട്ടുതാളം സംഘടിപ്പിച്ചതെന്നും ടിങ്കർ സ്പേസ് സഹസ്ഥാപകൻ എംപി മെഹർ വ്യക്തമാക്കി.
ന്യൂറോഡൈവേഴ്സിറ്റി, ആക്സസിബിലിറ്റി തുടങ്ങിയ വിഷയങ്ങളിൽ നടന്ന സംവാദങ്ങൾ ഹാക്ക്ആർട്ട്തോണിൽ ശ്രദ്ധ നേടി. സാങ്കേതിക വിദ്യയും സൃഷ്ടിപരതയും ഒന്നുചേരുന്ന ഇന്നവേഷൻ നഗരമായ കൊച്ചിയെ സമൂഹത്തോട് സഹാനുഭൂതി പുലർത്തുന്ന നഗരമെന്ന നിലയിൽ പുതിയ തലത്തിലേക്ക് ഉയർത്താനും ഹാക്ക്ആർട്ട്‌ത്തോൺ സഹായിച്ചു. സഹൃദയ വെൽഫെയർ സർവീസസ് എറണാകുളം, മലയാളത്തിൽ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുന്ന എസ്.ഇ.കെ ഫൗണ്ടേഷൻ എന്നിവരുടെ കൂടെ സഹകരണത്തോടെയാണ് കൂട്ടുതാളം സംഘടിപ്പിച്ചത്.