
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ പിന്നാലെ പ്രതികരണവുമായി AMMA. പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷം വേണ്ട നടപടികൾ സ്വീകരിക്കും. സർക്കാരുമായി നിയമ നടപടികളിൽ സഹകരിക്കും. റിപ്പോർട്ട് പൂർണമായി പഠിച്ച് വിശദമായി ഒരാഴ്ചക്കക്കം പ്രതികരിക്കുമെന്നും എഎംഎംഎ അറിയിച്ചു.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ 5 പേര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. മലയാള സിനിമ സെറ്റുകള്‍ സ്ത്രീ സൗഹൃദമല്ലെന്ന നിര്‍ണായക വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. ഗുരുതരമായ വേട്ടയാടലുകള്‍ക്കും ലൈംഗിക ചൂഷണത്തിനും സിനിമയിലെ സ്ത്രീകള്‍ ഇരകളാകുന്നു എന്ന നിരീക്ഷണമാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
ALSO READ: 'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത് ' ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ...
'ചന്ദ്രന്റെ തിളക്കമല്ല, നിഗൂഢതയാണ് താരാകാശത്ത്' എന്ന വാക്കുകളിലൂടെയാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. സിനിമയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നടിമാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമ. താമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നു. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്നതില്‍ ഒന്ന് മാത്രമാണിത്. ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകി. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ല. റിപ്പോര്‍ട്ട് ചെയ്ത പലതില്‍ ഒന്ന് മാത്രമാണിത്. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസെജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ട്. ചില പുരുഷന്‍മാര്‍ക്ക് പോലും തെളിവുകള്‍ നല്‍കാന്‍ ഭയപ്പെടുന്നു. സിനിമ മേഖലയില്‍ പവര്‍ഗ്രൂപ്പ് സജീവമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാണുന്നതെല്ലാം വിശ്വസിക്കരുത്, ഉപ്പുപോലും പഞ്ചസാരയായി തോന്നാം, ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ട് . സിനിമയുടെ ഗ്ലാമര്‍ വെറും പുറംമോടിയാണ് , ശുചിമുറി സൗകര്യങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ആദ്യ ഭാഗത്ത് തന്നെ വ്യക്തമാക്കുന്നു.