മുഖ്യമന്ത്രിയുടെ ആഢംബര ജീവിതത്തിനായി മുൻ എഎപി സർക്കാർ നികുതിദായകരുടെ പണം എങ്ങനെ ഉപയോഗിച്ചുവെന്ന് മനസിലാക്കാൻ ബംഗ്ലാവിലേക്ക് കൊണ്ടുപോകുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു
രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ശീഷ് മഹലിലേക്ക് ടൂർ കൊണ്ടുപോകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി പർവേഷ് വർമ. സാധാരണക്കാരനെന്ന വ്യാജേന മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വസതിയിൽ നടത്തിയ ആഢംബര നവീകരണങ്ങൾ തുറന്നുകാട്ടുമെന്നും പർവേഷ് വർമ പ്രഖ്യാപിച്ചു.
ഫെബ്രുവരി തെരഞ്ഞെടുപ്പിന് മുന്നോടിയായി സിവിൽ ലൈനിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ശിഷ് മഹൽ ബംഗ്ലാവിൽ ആഢംബര നവീകരണങ്ങൾ നടന്നിട്ടുണ്ടെന്ന വാർത്ത വലിയ വിവാദമായിരുന്നു. 'ആം ആദ്മി' (സാധാരണക്കാരൻ) ആണെന്ന കെജ്‌രിവാളിൻ്റെ അവകാശവാദം നേർ വിപരീതമെന്ന തരത്തിലായിരുന്നു പ്രചാരണം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ, മുഖ്യമന്ത്രിയുടെ ആഢംബര ജീവിതത്തിനായി മുൻ എഎപി സർക്കാർ നികുതിദായകരുടെ പണം എങ്ങനെ ഉപയോഗിച്ചുവെന്ന് മനസിലാക്കാൻ ബംഗ്ലാവിലേക്ക് കൊണ്ടുപോകുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ശീഷ് മഹലിന്റെ നവീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പിന് കമ്മീഷൻ നിർദേശം നല്കി.
2024 ഒക്ടോബർ 16ന് കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ച് കെജ്‌രിവാൾ വീട് നവീകരിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് വിജേന്ദർ ഗുപ്ത നേരത്തെ പരാതി നൽകിയിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ജഡ്ജിമാരും താമസിച്ചിരുന്ന രാജ്പൂർ റോഡിലെ പ്ലോട്ട് നമ്പർ 45, 47 എന്നിവയുൾപ്പെടെയുള്ള സർക്കാർ സ്വത്തുക്കളും രണ്ട് ബംഗ്ലാവുകളും പൊളിച്ചുമാറ്റി ശീഷ് മഹൽ നിർമാണത്തിൽ ലയിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതിൽ കമീഷൻ അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു ആരോപണവുമായി വിജേന്ദർ ഗുപ്ത രംഗത്തെത്തി. ആഢംബര നവീകരണങ്ങൾക്കും ഇന്റീരിയർ ഡെക്കറേഷനുകൾക്കുമായി കെജ്‌രിവാൾ, പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്നായിരുന്നു വിജിലൻസ് കമ്മീഷന് നല്കിയ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.