
പ്രതിപക്ഷ ബഹളത്തിൽ പ്രതിഷേധിച്ച് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധൻകർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തിയുള്ള പ്രതിഷേധത്തിനിടെയാണ് ജഗദീപ് ധൻകർ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
രാജ്യസഭ നടപടികൾ ആരംഭിച്ചതിന് പിന്നാലെ വിനേഷ് ഫോഗട്ടുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം ചർച്ചയ്ക്കായി അവതരിപ്പിച്ചു. അയോഗ്യതക്ക് പിന്നിലെന്താണെ കാര്യത്തിൽ കൃത്യത നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ ചർച്ചക്കില്ലെന്ന് ജഗദീപ് ധൻകർ പറഞ്ഞതോടെയാണ് പ്രതിഷേധം കനക്കുകയായിരുന്നു.
ഗുസ്തി താരം വിനേഷ് ഫോഗട്ടിൻ്റെ വിഷയം ഉയർത്തി ശക്തമായ പ്രതിഷേധമാണ് സഭയിൽ നടക്കുന്നത്. ഇത് ജഗദീപ് ധൻകറെ വലിയ രീതിയിൽ പ്രകോപിപ്പിച്ചു. സഭാ അധ്യക്ഷനു നേരെ കൈചൂണ്ടി സംസാരിക്കരുതെന്നും അട്ടഹസിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഇനി എനിക്കൊരു വഴിയേ ഉള്ളൂ... ഇന്നിവിടെ നടന്ന കാര്യങ്ങൾ കണ്ടതിന് ശേഷം, എനിക്ക് ഇവിടെ ഇരിക്കാൻ പോലും കഴിയുന്നില്ല," എന്ന് പറഞ്ഞുകൊണ്ടായിരുന്നു ധൻകർ സഭ വിട്ടത്. എന്നാൽ അൽപസമയത്തിന് ശേഷം ധൻകർ സഭയിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യസഭാ അധ്യക്ഷനും അംഗങ്ങളും തമ്മിൽ വാക്പോര് പതിവാണ്. പ്രതിഷേധങ്ങളെ തുടർന്ന് പ്രതിപക്ഷവും അത്യപൂർവമായി ഭരണപക്ഷവും സഭ വിടാറുണ്ട്. എന്നാൽ ചെയർമാനോ സ്പീക്കറോ സഭ ബഹിഷ്കരിക്കുന്നത് അസാധാരണമാണ്.