അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിന് ഇരയായാക്കുകയായിരുന്നു
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാർഥികളായ 5പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായി പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവെക്കൽ, തുടങ്ങി 6വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് പേരടങ്ങുന്ന പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയെന്നും ഇടതു കൈ ചവിട്ടി ഒടിച്ചെന്നും മർദനമേറ്റ വിദ്യാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബഹുമാനിക്കുന്നില്ലും,നോട്ടം ശരിയല്ലെന്നും ആരോപിച്ചാണ് കുട്ടിയെ സീനിയേഴ്സ് മർദിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിലെ കാൻ്റീനിൽ വെള്ളം കുടിക്കാൻ പോയ തന്നെ നോട്ടം ശരിയില്ലെന്നും വസ്ത്രം ശരിയല്ലെന്നും പറഞ്ഞാണ് മർദിച്ചതെന്ന് മർദനത്തിനിരയായ വിദ്യാർഥി പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടി. തുടർന്ന് കൈ പിടിച്ച് തിരിച്ചതോടെയാണ് കയ്യിലെ രണ്ട് എല്ലുകൾ പൊട്ടിയത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.ഇന്നലെ രാത്രിയോടെ തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
സീനിയേഴ്സിനോട് ബഹുമാനക്കുറവുണ്ടെന്ന് പറഞ്ഞ് മുൻപും മർദിച്ചിരുന്നെന്നും കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.സ്കൂളിൽ മറ്റു കുട്ടികൾക്ക് നേരെയും റാഗിങ്ങുണ്ടാതായി വിദ്യാർഥി പറയുന്നു. കൊളവല്ലൂർ പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്കൂൾ അധികൃതർ തന്നെയാണ് വിഷയം പൊലീസിൽ അറിയിച്ചത്. മർദിച്ച വിദ്യാർഥികൾ സ്ഥിരം പ്രശ്നക്കാരാണെന്നും മുൻപും ഇവർക്കെതിരെ പരാതികൾ വന്നിരുന്നെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ALSO READ: തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവം: അധ്യാപകൻ സെബിനെതിരെ കേസ്
കേരളത്തിൽ കുറച്ചു ദിവസങ്ങലായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള റാഗിങ് പരാതികൾ ഉയർന്നുവന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലും ക്രൂരമായ റാഗിങ് റിപ്പോർട്ട് ചെയ്തത്. ഇതിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചതെന്നാണ് പരാതി. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്.
രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്സ് ഉപദ്രവിച്ചത്. ശരീരമാസകലം കോമ്പസു കൊണ്ടും സൂചികൊണ്ടും കുത്തി പരിക്കേൽപ്പിച്ചും സ്വകാര്യഭാഗങ്ങളിൽ ഡംബൽ കെട്ടിത്തൂക്കിയും റാഗിങ്ങിന് ഇരയാക്കി. ഉപദ്രവത്തെ തുടർന്ന് വേദന സഹിക്കാനാകാതെ വിദ്യാർഥി വാവിട്ട് കരയുന്നതും, അത് കേട്ട് സീനിയർ വിദ്യാർഥികൾ ആക്രമണത്തിൽ ഉന്മത്തരാവുന്നതും ദൃശ്യങ്ങളിലുണ്ട്. വാ തുറന്ന് കരയുന്ന വിദ്യാർഥിയുടെ സീനിയർ വിദ്യാർഥികൾ വായിൽ ലോഷനൊഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നഴ്സിങ് കോളേജിൽ ആറോളം വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. ഇതിൽ മൂന്ന് വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.