"തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അമ്മ ബംഗ്ലാദേശിലേക്ക് തിരിക്കും": ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്

ആവശ്യമെങ്കിൽ രാഷ്ട്രീയത്തിലിറങ്ങുമെന്നും അവാമി ലീഗ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമെന്നും സജീബ് വാസെദ് പറഞ്ഞു
"തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അമ്മ ബംഗ്ലാദേശിലേക്ക് തിരിക്കും": ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്
Published on


ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന് മകൻ സജീബ് വാസെദ് ജോയ്. നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തെരഞ്ഞെടുപ്പ് നടത്തിയേക്കാവുന്ന സാഹചര്യത്തിലാണ് ഹസീന തിരിച്ച് ബംഗ്ലാദേശിലേക്ക് തിരിച്ചുപോവുമെന്ന് മകൻ പ്രഖ്യാപിച്ചത്. നിലവിൽ ഇന്ത്യയിലാണ് ഹസീന അഭയം പ്രാപിച്ചിരിക്കുന്നത്.

ഇടക്കാലസർക്കാർ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുന്ന നിമിഷം ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നായിരുന്നു മകൻ സജീബ് വാസെദിൻ്റെ പ്രസ്താവന. ആവശ്യമെങ്കിൽ രാഷ്ട്രീയത്തിലിറങ്ങുമെന്നും സജീബ് പറയുന്നു. അവാമി ലീഗ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുമെന്നും വിജയിച്ചേക്കുമെന്നും ഉറപ്പുണ്ടെന്നും സജീബ് അഭിപ്രായപ്പെട്ടു. എന്നാൽ യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി പ്രതിനിധികളാരുമില്ല. അരക്ഷിതാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മടങ്ങിയെത്തിയാൽ ഹസീനയെ വിദ്യാർഥി സംഘടനകൾ സ്വീകരിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്.

ALSO READ: "അഭയം ആവശ്യപ്പെട്ടിട്ടില്ല, അമ്മ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു";  പ്രതികരണവുമായി ഷെയ്ഖ് ഹസീനയുടെ മകന്‍

അതേസമയം ഹസീന രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സജീബിൻ്റെ പ്രസ്താവന. യുകെ, യുഎസ് എന്നിവിടങ്ങളില്‍ താമസിക്കുന്ന ബന്ധുക്കള്‍ക്കൊപ്പം മാറിമാറി താമസിക്കാനാണ് ഹസീനയുടെ തീരുമാനമെന്നും അന്ന് മകന്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു.

ജോലികളിലെ സംവരണത്തെ ചൊല്ലിയുള്ള സംഘർഷം ധാക്കയിൽ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് സൃഷ്ടിച്ചിരുന്നത്. ധാക്കയില്‍ പ്രക്ഷോഭം ശക്തമായതോടെ, ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍പോലും നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു. ഇന്ത്യയിലെത്തിയ ഹസീന ബ്രിട്ടനിൽ അഭയം തേടാൻ പദ്ധതിയിട്ടിരുന്നു. ബംഗ്ലാദേശിനെക്കുറിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചെങ്കിലും വിശദാംശങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com