

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ഇടത് സർക്കാരിനെയും കടന്നാക്രമിച്ച് എ.കെ. ആൻ്റണി. പിണറായി നരേന്ദ്രമോദിയുടെ അനുജനെന്നും അദൃശ്യനെന്നും ആൻ്റണി. മൂന്നാം ഭരണം താങ്ങാനുള്ള കരുത്ത് കേരളത്തിന് ഇല്ലെന്നും തുടർഭരണം ഉണ്ടായാൽ കേരളം ബംഗാളായി മാറുമെന്നും ആൻ്റണി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എം.എ. ബേബിയും വി. ശിവൻ കുട്ടിയും എസ്ഡിപിഐ വോട്ട് കിട്ടിയാൽ സ്വീകരിക്കും എന്ന് പറഞ്ഞില്ലേ എന്നും സിപിഐഎം ജനറൽ സെക്രട്ടറിയെക്കാൾ മുകളിലാണോ പിണറായി വിജയനെന്നും ആൻ്റണി ചോദിച്ചു. നേമത്ത് എസ്ഡിപിഐ വോട്ട് പരസ്യമായി വാങ്ങുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ആൻ്റണി പറഞ്ഞു.
കേരളം യുഡിഎഫ് വോട്ട് തൂത്തുവാരുമെന്നും എത്ര സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും ആൻ്റണി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓരോ വരവും വോട്ട് വർധിപ്പിക്കുമെന്ന് ആൻ്റണി പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തർക്കമില്ലെന്നും ഫലം വന്ന് അടുത്ത മണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുമെന്നും ആൻ്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.