

തിരുവനന്തപുരം: കേരളക്കര ജനവിധി നിർണയിക്കുന്ന നിർണായക ദിനത്തിൽ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് വരാൻ പ്രേരിപ്പിച്ചും പൊതുജനങ്ങളോട് വോട്ടെടുപ്പിൽ പങ്കാളികളാകാൻ അഭ്യർഥിച്ചും സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഉച്ചവരെ അമ്പത് ശതമാനത്തോളമാണ് റിപ്പോർട്ട് ചെയ്തത്.
മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മുകേഷ് തുടങ്ങിയ പ്രമുഖരാണ് വോട്ടിങ് ദിനത്തിൽ ഉച്ചയ്ക്ക് മുന്നോടിയായി തന്നെ വോട്ടവകാശം വിനിയോഗിച്ചത്.
മമ്മൂട്ടി ഭാര്യ സുൽഫത്തിനോടൊപ്പമാണ് പോളിങ് ബൂത്തിലെത്തിയത്. അതേസമയം, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ഉച്ചവെയിൽ ചൂടാകുന്നതിന് മുൻപ് പോളിങ് ബൂത്തുകളിലെത്തി.
സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം തിരുവനന്തപുരത്ത് വോട്ട് ചെയ്തു. എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നടൻ ടൊവിനോ തോമസ് തൃശൂരിൽ കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയത്.
താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരാനില്ലെന്നും അത്രയും സമ്മർദ്ദം നിറഞ്ഞ പണി വേറെയില്ലെന്നും ടൊവിനോ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം എംപി ജോൺ ബ്രിട്ടാസ് 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജവഹർ നഗർ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. "ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് വ്യക്തമാണ്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാൻ ആളുകൾ ആവേശത്തിലാണ്," ജോൺ ബ്രിട്ടാസ് പറഞ്ഞു.
വോട്ട് ചെയ്യാതെ അഭിപ്രായ പ്രകടനം നടത്തുന്നതിൽ കാര്യമില്ലെന്നും ആ കടമ നിർവഹിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
നടൻ മോഹൻലാൽ അതിരാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്തു. തിരക്കുണ്ടായിട്ടും ക്യൂവിൽ ക്ഷമയോടെ കാത്തു നിന്ന് വോട്ട് ചെയ്താണ് അദ്ദേഹം മടങ്ങിപ്പോയത്.
ശശി തരൂർ എംപി തിരുവനന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്. "കേരളത്തിൽ ബിജെപി ഒരു ശക്തിയല്ല. നിയമസഭയിൽ ബിജെപിക്ക് സീറ്റ് ഇല്ലാത്ത ഒരു സംസ്ഥാനമാണിത്. അവരെ കുറിച്ച് ഒരേ ശ്വാസത്തിൽ പരാമർശിക്കുന്നത് പോലും അമിതമായ പ്രശംസയാണ്. നിലവിലുള്ള എൽഡിഎഫ് സർക്കാരും യുഡിഎഫും തമ്മിലുള്ള ശക്തമായ പോരാട്ടമാണിത്," തരൂർ പറഞ്ഞു.
സിനിമാ താരം സുരാജ് വെഞ്ഞാറമൂട് ഗവണ്മെന്റ് യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. അമ്മയ്ക്കും ചേട്ടനും ഒപ്പമാണ് സുരാജ് എത്തിയത്