

തിരുവനന്തപുരം: ആർഎസ്എസ് ബന്ധമാരോപിച്ച് വീണ്ടും യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി. എസ്ഐആർ എൽഡിഎഫ് കൊണ്ടുവന്നതാണെന്ന് പാവപ്പെട്ടവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപിക്കെതിരെ ഉയരേണ്ട പ്രതിഷേധം വഴി തിരിച്ച് വിടുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
പൗരത്വത്തിൻ്റെ മാനദണ്ഡമായി മതത്തെ കണക്കാക്കുന്നതിനെതിരെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാതെ എതിർത്തത് കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൻ്റെ തുടർച്ചയായി വന്ന എസ്ഐആറിലും വോട്ടവകാശം സംരക്ഷിക്കുന്നതിനു വേണ്ടി നടപടി എടുത്തു. പൗരത്വം സംബന്ധിച്ച് ആർക്കും ആശങ്ക ഉണ്ടാകാതിരിക്കാനാണ് നേറ്റിവിറ്റി കാർഡ് കൊണ്ടു വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.