

'ജന നായകൻ' സിനിമ ഓർമയില്ലേ? വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം. പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ. ഈ ചിത്രം ഇപ്പോഴും പെട്ടിയിലിരിക്കാൻ കാരണം എന്താണ്? ഒരു പരാതി. സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന സെൻസർ ബോർഡ് അംഗത്തിന്റെ പരാതി. സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടി വിജയ് ചിത്രം കോടതികൾ കയറിയിറങ്ങി. ഒടുവിൽ സെൻസർ ബോർഡിന് മുന്നിൽ കീഴടങ്ങി. അപ്പോഴാണ് ഇവിടെ ഒരു പടം കൂളായി യുഎ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. ഏതാ ഈ പടം? 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്'.
ഈ സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത് ഇങ്ങനെയാണ് - "അടുത്ത 25 വർഷത്തിൽ ഇന്ത്യ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആകും". ട്രെയ്‌ലർ അവസാനിക്കുന്നതോ - "നമ്മുടെ പെൺമക്കൾ അടുത്ത ടാർഗറ്റാകും മുൻപ്", എന്ന് എഴുതിക്കാണിച്ചും. ഇതിനിടയിൽ, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലെ മൂന്ന് പെൺകുട്ടികളെ പ്രണയം നടിച്ച് മതപരിവർത്തനം നടത്തുന്നതും കാണിക്കുന്നു. ഇതാണ് ട്രെയ്‌ലർ, ഇതായിരിക്കും സിനിമ.
ഒരു മതവിഭാഗത്തിന് എതിരെ പ്രത്യക്ഷമായി തന്നെ വിദ്വേഷം വിളമ്പിയിട്ടും സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങനെ എന്ന് ആരും അതിശയിക്കേണ്ട. കേരളത്തിൽ നിന്ന് പതിനായിരങ്ങൾ ഐഎസിലേക്ക് ഒഴുകുന്നു എന്ന് പറഞ്ഞ 'കേരള സ്റ്റോറി'ക്ക് യുപിയും മധ്യപ്രദേശും ടാക്സ് വരെ ഒഴിവാക്കി കൊടുത്തിരുന്നു. കേന്ദ്രം നാഷണൽ അവാർഡും കൊടുത്തു. വസ്തുതകളെ വളച്ചൊടിച്ച്, കണക്കുകൾ പെരുപ്പിച്ച് സംഘപരിവാർ നറേഷനുകൾ പ്രചരിപ്പിച്ചതിനുള്ള കൂലി.
രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കഥ വികസിക്കുന്നുണ്ട്. പക്ഷേ ഫോക്കൽ പോയിന്റ് കേരളം തന്നെ. ട്രെയ്‌ലറിൽ വഞ്ചിതയായ മലയാളി പെൺകുട്ടി, "ചത്താലും ബീഫ് കഴിക്കില്ല" എന്ന് ഭീഷ്മ പ്രതിജ്ഞ എടുക്കുന്നതും അവളുടെ വായിലേക്ക് ബീഫ് കുത്തി കയറ്റുന്നതും വലിയ ട്രോൾ ആയി മാറിയിരുന്നു. ഇതിന് അപ്പുറത്ത് ഈ മലയാളി പെൺകുട്ടിയെ പ്രണയിച്ച് ചതിക്കുന്നു എന്ന് കാണിക്കുന്ന മുസ്ലീം കഥാപാത്രത്തെ ബിൽഡ് ചെയ്തിരിക്കുന്നത് കണ്ടിരുന്നോ? ലിവ് ഇൻ റിലേഷൻ മുന്നോട്ട് വയ്ക്കുന്ന, മതത്തിൽ വിശ്വസിക്കാത്ത ലിബറൽ ജേണലിസ്റ്റ്. ഒരു മുസ്ലീം. ഇത് അപകടകരമായ കോംപോ ആണെന്നാണ് ഈ സിനിമ പറയുന്നത്. പുരോഗമന ചിന്താഗതിക്കാർ, യുക്തിവാദികൾ, മുസ്ലീം പിന്നെ ഫാക്ട് ചെക്ക് ചെയ്യാൻ സാധ്യതയുള്ളവർ - ഇവരെ അടുപ്പിക്കരുതെന്ന്, മനസിലായില്ലേ!
ഇതൊക്കെ കേരളത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ? ലോകയുടെ കളക്ഷൻ ഒന്നും പൊട്ടിക്കില്ല. നല്ല ട്രോളും കിട്ടിയേക്കാം. പക്ഷേ 'അമ്മയേ തല്ലിയാലും രണ്ടുണ്ട് പക്ഷം' എന്നാണല്ലോ. പിന്നെ ഈ സിനിമ കേരളത്തിൽ വിജയിപ്പിച്ച് ഇവിടെ മുസ്ലീം വിരോധത്തിന്റെ റേറ്റ് കൂട്ടാം എന്നൊന്നും ഇവർ വിചാരിക്കുന്നില്ല. ഈ നറേഷൻ വടക്കേ ഇന്ത്യക്ക് വേണ്ടിയാണ്. സവർക്കർ മലബാർ കലാപത്തെപ്പറ്റി നോവൽ എഴുതിയത് പോലെ. കേരളത്തിന്റെ സെക്യുലറിസം ഹിന്ദുക്കൾക്ക് ആപത്താണെന്ന വ്യാജ ആഖ്യാനം. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ചോദിച്ചാൽ - വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രതിവർഷം എത്ര വോട്ടർമാരാണ് ഗ്രാജുവേറ്റ് ആകുന്നത്. വല്ല കണക്കുമുണ്ടോ?