
ന്യൂഡല്‍ഹി: 'കർക്കശക്കാരനായ' പിതാവായിരുന്നു ഉദിത് നാരായണന്‍ എന്ന് ഗായകനും അവതാരകനുമായ മകന്‍ ആദിത്യ നാരായൺ. ഭാരതി സിംഗിന്റെയും ഹർഷ് ലിംബാച്ചിയുടെയും യൂട്യൂബ് ചാനലായ ഭാരതി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിതാവായ ഗായകൻ ഉദിത് നാരായണനെപ്പറ്റി മകന്‍ തുറന്നുപറഞ്ഞത്.
"കർക്കശക്കാരനും എന്നാൽ സ്നേഹനിധിയുമായ" ഒരു രക്ഷിതാവായിരുന്നു ഉദിത് നാരായണന്‍ എന്നാണ് മകന്‍ പറയുന്നത്. തിരക്കിനിടയില്‍ താന്‍ 12ാം ക്ലാസ് കഴിഞ്ഞതുപൊലും അച്ഛന്‍ അറിഞ്ഞില്ല. എന്നാല്‍ 18 വയസ് വരെ അച്ചടക്കത്തോടെ നടക്കാന്‍ അച്ഛന്റെ കയ്യില്‍ നിന്ന് നല്ല ഡോസ് കിട്ടിയിട്ടുണ്ട്. ആ കാലത്ത് അത് സാധാരണയായിരുന്നു. കൂട്ടുകാർക്കിടയില്‍ ആർക്കാണ് കുടുതല്‍ അടി കിട്ടിയതെന്ന് താരതമ്യം ചെയ്യുമായിരുന്നു. കാലം മാറിയെന്നും കുട്ടികള്‍ക്ക് നേരെ ഇന്ന് കൈയുയർത്താന്‍ പറ്റില്ലെന്നും ആദിത്യ നാരായണ്‍ പറഞ്ഞു.
ലണ്ടനിലെ തന്റെ പഠനത്തെക്കുറിച്ചും പിതാവിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യമായി വന്നതിനെക്കുറിച്ചും ആദിത്യ സംസാരിച്ചു. പ്രതിമാസം തനിക്ക് 800 പൗണ്ട് ചെലവുണ്ടായിരുന്നു. അത് വളരെ കൂടുതലായിരുന്നു. എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അച്ഛനെ സമീപിച്ചുവെന്നും അന്നാണ് ആദ്യമായി തന്റെ വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം നല്‍കിയതെന്നും ആദിത്യ ഓർത്തു.
ഉദിത് നാരായണന്‍ എപ്പോഴും ജൊലി തിരക്കിലായിരുന്നു. മാസത്തില്‍ മൂന്നോ നാലോ ദിവസം മാത്രമാണ് കുടുംബത്തിന് ഒപ്പം ചെലവഴിക്കുക. ആ ദിവസങ്ങളിലാണ് മകനെ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുക. ഒരേ സമയം സ്നേഹം ചൊരിയുകയും അച്ചടക്കം പഠിപ്പിക്കുകയും ചെയ്യുന്ന പിതാവായിരുന്നു ഉദിത് എന്നും ആദിത്യ പറയുന്നു. തന്റെ നേട്ടങ്ങളെ അദ്ദേഹം ഒരിക്കലും പ്രശംസിച്ചിരുന്നില്ല. ഇന്ന് താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ പ്രശംസ പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ ഫലമാണെന്നും ഗായകന്‍ കൂട്ടിച്ചേർത്തു.