

കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്ത 'ആരോ - സംവൺ' എന്ന ഷോർട്ട് ഫിലിമിനേയും സംവിധായകനേയും പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം ട്രോളുകളിൽ നിറയുന്നതിനിടെ ആണ് ജോയ് മാത്യു പിന്തുണയുമായെത്തിയത്.
"വെറുപ്പ് പടർത്തുന്നവരെ കൊണ്ട് പോലും തൻ്റെ ചിത്രത്തിന് റീച്ച് കൂട്ടാൻ കാണിച്ച ആ 'ആരോ' ലൈൻ എനിക്കിഷ്ടമായി മച്ചൂ," എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ എഴുതിയത്.
ഭൂമി മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികൾ ഉണ്ടെന്ന് അറിഞ്ഞത് രഞ്ജിത്തിൻ്റെ "ആരോ" കണ്ട ശേഷമാണെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ചില തോന്നലുകൾ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും. ആ അർത്ഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്. അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നതെന്നും സംവിധായകൻ വിശദീകരിച്ചു.
ആരോ
--------
വെറുപ്പികളെ (haters) കൊണ്ടുപോലും തൻ്റെ ചിത്രത്തിന് റീച്ച് കൂട്ടാൻ കാണിച്ച ആ "ആരോ "ലൈൻ...! എനിക്കിഷ്ടമായി മച്ചൂ...
ആൺ-പെൺ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികൾ ഭൂമിമലയാളത്തിൽ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ "ആരോ" എന്ന short fictionൻ്റെ യൂട്യൂബ് റിലീസിംഗ് കഴിഞ്ഞപ്പോഴാണ്. ചിലർക്ക് അസഹിഷ്ണുത, ചിലർക്ക് വ്യക്തി വിരോധം, ചിലർക്ക് വെറും പരിഹാസം.
തർക്കോവ്സ്കി തലയ്ക്ക് പിടിച്ചവർക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവർക്കും ഗൊദാർദിൽ പിഎച്ച്ഡി എടുത്തവർക്കും ഉള്ളതല്ല "ആരോ" എന്ന് ആരെങ്കിലും ഇവർക്ക് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.
ചില തോന്നലുകൾ, ഭ്രമങ്ങൾ അല്ലെങ്കിൽ വിഭ്രമങ്ങൾ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും. ആ അർത്ഥത്തിൽ രണ്ടാമതും മൂന്നാമതും കാണുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്. അതുകൊണ്ടാണ് അത്ര വ്യാജൻ അല്ലാത്ത ഞാൻ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതിൽ തന്നെ അറിയാനും കഴിയും.