ബയോപിക് ഓഫ് ബില്യൺ 'കൂടെപ്പിറപ്പുകൾ'; 'വാഴ 2' റിവ്യൂ

ഹാഷിറിനേയും കൂട്ടരേയും അതിവിദ​ഗ്ധമായാണ് നവാ​ഗത സംവിധായകൻ സവിൻ സാ 'വാഴ' യൂണിവേഴ്സിലേക്ക് (തടത്തിൽ) നട്ടത്
'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' റിവ്യൂ
'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' റിവ്യൂSource: News Malayalam 24x7
Published on
Updated on

ആരാണ് 'കൂടെപ്പിറക്കുന്നവർ'? ഒരമ്മയുടെ വയറ്റിൽ പിറന്നവരെ അങ്ങനെ പറയാറുണ്ട്. ഒരു പ്ലേറ്റിൽ ഉണ്ട്, ഒരേ ചുരലിന് അടി വാങ്ങി, പിന്നീട് പല വഴി പോകുന്ന സുഹൃത്തുക്കളും കൂടെപ്പിറന്നവരാണ്. എന്നാൽ, ഒരു കുട്ടി ജനിക്കുമ്പോൾ കൂടെ ഒരു അമ്മയും അച്ഛനും പിറക്കുന്നുണ്ട്. ആ പിറപ്പിന്റെ കഥ കൂടിയാണ് 'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്'.

ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. "എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്" എന്ന് റീലുകളിലൂടെ ചോദിച്ച് ചിരിപ്പിച്ചവരാണ് ഹാഷിറും സംഘവും. ദേവരാജിനും പ്രത്യേക ആരാധകരുണ്ട്. സ്വതസിദ്ധ അഭിനയശൈലികൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ്. പുതിയ തലമുറയുടെ അൽ​ഗൊറിതം മനസിലാക്കിയവർ. ഇവരെ അതിവിദ​ഗ്ധമായാണ് സവിൻ സാ എന്ന നവാ​ഗതനായ സംവിധായകൻ 'വാഴ' യൂണിവേഴ്സിൽ (തടത്തിൽ) നട്ടിരിക്കുന്നത്.

ഹാഷിറിന്റെയും കൂട്ടരുടേയും നിർത്താതെയുള്ള കൗണ്ടറടികൾ പ്രതീക്ഷിച്ച് ആദ്യ ദിനം 'വാഴ 2' കാണാൻ എത്തിയ പ്രേക്ഷകരെ, സിനിമയുടെ രണ്ടാം പകുതിയിൽ "അവന്മാ‍ര് കരയിപ്പിച്ചുകളഞ്ഞടാ" എന്ന് ഇവർ പറയിപ്പിച്ചു. അതിൽ സംവിധായകനും അഭിനേതാക്കൾക്കും ഒരുപോലെ അഭിമാനിക്കാം. മുൻവിധികളോടെ എത്തുന്ന കാണിയെ ഒന്നുലയ്ക്കാൻ സാധിക്കുന്നത് നേട്ടം തന്നെയാണ്.

'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' റിവ്യൂ
തെരഞ്ഞെടുപ്പ് കാലത്ത് 'പ്രതിഛായ'യുടെ രാഷ്‌ട്രീയ കഥ | PRATHICHAYA REVIEW

മലയാളം, തമിഴ് സിനിമകളിൽ നിരവധി തവണ പരീക്ഷിച്ച് വിജയിച്ച ശൈലി തന്നെയാണ് 'വാഴ 2'ഉം പിന്തുടരുന്നത്. ചിരിയിൽ തുടങ്ങി സംഘ‍ർഷങ്ങളിലൂടെ വികസിച്ച് വൈകാരികമായി അവസാനിക്കുന്ന സ്ഥിരം ടെംപ്ലേറ്റ്. പക്ഷേ, പ്രായഭേദമന്യേ ഇത് നിങ്ങളുടെ കൂടി ബയോപിക് ആണെന്ന തോന്നൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. സൗഹൃദം, സാഹോദര്യം, കൗമരം, പ്രണയം, പാരന്റിങ്, അധ്യാപനം, ലഹരി ഉപഭോ​ഗം എന്നിങ്ങനെ നമുക്ക് പരിചിതമായ കാര്യങ്ങൾ തന്നെയാണ് സ്ക്രീനിൽ വന്നുപോകുന്നത്. ഇതിൽ സൗഹൃദവും സാഹോദര്യവും ഉറപ്പോടെ അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചു. എന്നാൽ, അധ്യാപനത്തെപ്പറ്റിയും പാരന്റിങ്ങനെപ്പറ്റിയുമുള്ള സംസാരങ്ങളിൽ കെട്ടുറപ്പുണ്ടായിരുന്നില്ല. യുവാക്കളിലെ ലഹരി ഉപഭോ​ഗത്തെ പറ്റിയുള്ള നോട്ടം വെളിയിൽ നിന്ന് മാത്രമായി. "നിങ്ങളെ കണ്ടല്ലേ പഠിക്കുന്നത്" എന്നൊരു ചോദ്യം മാത്രം. എന്നാൽ, പരസ്പരം അടികൂടുന്ന സഹോദരങ്ങളും നിഷ്കളങ്കമായ സൗഹൃദങ്ങളും തരുന്ന 'ജൈവിക ലഹരി' ഈ പോരായ്മയെ മറികടക്കുന്നു.

ആദ്യ 'വാഴ' പോലെ 'നല്ല വളർത്തൽ', 'നല്ല പഠിപ്പിക്കൽ' എന്നിവ ഈ സിനിമയിലും പലകുറി വിഷയമാകുന്നുണ്ട്. അധ്യാപകരും മാതാപിതാക്കളും (അമ്മമാർ അതിഥിവേഷങ്ങൾ പോലെയായിരുന്നു) സ്ഥിരം സിനിമാ ടെംപ്ലേറ്റുകളാണ്. ചിലർ ചൂരൽ വീശി, മറ്റു ചിലർ മോശം രക്ഷിതാക്കളായി. എന്നാൽ, ആ കൂട്ടത്തിൽ ഒരാൾ വേറിട്ടു നിന്നു. എഴുത്തിലല്ല, അവതരണത്തിൽ. ബിജു കുട്ടൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം.

നമ്മൾ എല്ലാം കണ്ട് ആ‍ർത്തു ചിരിച്ച ഒരു വീഡിയോ ക്ലിപ്പ് ഓർമയില്ലേ. കുട്ടികളുടെ മുന്നിൽ പേടിയോടെ പടക്കത്തിന് തീ കൊളുത്താൻ നിൽക്കുന്ന ഒരു മനുഷ്യൻ. പടക്കം പൊട്ടുന്നതും അയാൾ പേടിച്ച് നിലത്തേക്ക് അൽപ്പം മാറി വീഴുന്നു. അന്ന് ആ ദൃശ്യം കണ്ട് നമ്മൾ ശ്വാസം കിട്ടാതെ ചിരിച്ചെങ്കിൽ ഇനി അതങ്ങനെയാവില്ല. ആ വീഡിയോയിൽ നിങ്ങൾ ഒരു അച്ഛനെ കാണും. ആകാംക്ഷയോടെ അയാളെ നോക്കി നിൽക്കുന്ന മകനെയും. ബിജു കുട്ടനും മകന്റെ വേഷത്തിൽ എത്തിയ വിനായകുമാണ് അത് സാധ്യമാക്കിയത്.

ബിജു കുട്ടന്റെ ഈ കഥാപാത്രത്തിന് മകൻ മാത്രമാണ് ജീവിതത്തിൽ കൂടെയുള്ളത്. അതുകൊണ്ട് തന്നെ മകന്റെ സൗഹൃദങ്ങൾ അയാളുടെ കൂടിയാണ്. അവരുടെ തെറ്റുകളെ കുസൃതി ആയി കാണാൻ അയാൾ ശ്രമിക്കുന്നത് അതുകൊണ്ടാകാം. അതിമനോഹരമായാണ് ബിജുകുട്ടൻ ആ അച്ഛനായത്. "അച്ഛനെ കൂടി കെട്ടിപ്പിടിക്കടാ" എന്ന് അയാൾ പറയുന്നിടത്ത് ആ നടൻ നിശബ്ദനാണ്. അവിടെ കഥാപാത്രമാണ് സംസാരിക്കുന്നത്.

'വാഴ ​​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' റിവ്യൂ
ടൈംലൈൻ മാറിയാലും മാറാത്ത പാപ്പന്റെ തലവേദനകൾ; AADU 3 REVIEW

ഈ സിനിമയുടെ രണ്ടാം പകുതി കാണിയുടെ കണ്ണ് നനയിക്കുന്നത് എന്തുകൊണ്ടാണ്? അതിന് ഒറ്റ കാരണമേയുള്ളൂ. ജീവിതം കരപറ്റിക്കാനുള്ള ഒട്ടത്തിനിടയിൽ എന്തൊക്കയോ, ആരെയൊക്കെയോ നഷ്‌ട്ടപ്പെടുത്തിയവരാണ് നമ്മളിൽ അധികവും. അതൊന്നും മനഃപൂർവമല്ല. പക്ഷേ, പൊയ്‌പ്പോയി. കുറേ മനുഷ്യരും ഓർമകളും. അതെല്ലാം വിലപ്പെട്ടതാകുന്നത് ഒരു വിളിപ്പുറത്ത് അവ ഇല്ലാതാകുമ്പോഴാണ്. ആ ഇല്ലായ്മയുടെ വേദന അൽപ്പം നേരത്തെ സിനിമ നമ്മളിലേക്ക് എത്തിക്കുന്നു. കൂടെപ്പിറന്ന സഹോദരങ്ങളേയും സുഹൃത്തിനേയും മാതാപിതാക്കളേയും അവർ അരികിലുള്ളപ്പോൾ ചേ‍ർത്തുപിടിക്കാൻ ഒരു തോന്നൽ ഉണ്ടാക്കുന്നു. ആ തോന്നലാണ്, അല്ലെങ്കിൽ സമയം കഴിഞ്ഞുപോയെന്ന തിരിച്ചറിവാണ് പലരേയും കരയിച്ചത്.

വൈകാരികമായി സിനിമയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ വിപിൻ ദാസ് എന്ന തിരക്കഥാകൃത്ത് വിജയം കണ്ടു. മുൻ ചിത്രങ്ങളിൽ വിജയം കണ്ട ഫോർമുല തന്നെയാണ് ഈ തിരക്കഥയിലും വിപിൻ പിന്തുടരുന്നത്. അത് ഇത്തവണയും ഫലം കണ്ടു. രണ്ടാം പകുതി വൈകാരികമായി സിനിമയുമായി അടുപ്പിക്കുമ്പോൾ തന്നെ ക്ലൈമാക്സ് അപൂർണമായി അനുഭവപ്പെട്ടു. അത് ഒഴുവാക്കിയാൽ വാച്ചിലേക്കോ ഫോണിലേക്കോ നോക്കാൻ വിടാതെ കാണികളെ പിടിച്ചിരുത്തിന്നുണ്ട് - 'വാഴ ​II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്ന രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള, സൂപ്പർ താരങ്ങളായ ചെക്കന്മാരുടെ സിനിമ!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com