
മുംബൈ: ലോകത്തിലെ അതിസമ്പന്നരായ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡിന്റെ 'ബാദ്‌ഷാ' ഷാരുഖ് ഖാന്‍. നടന് 12,490 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, 2025ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റില്‍ മറ്റൊരാള്‍ താരത്തെ മറികടന്നിരിക്കുന്നു.
ഫിസിക്സ്‌വാല എന്ന എഡ്ടെക്ക് യൂണിക്കോണ്‍ സ്ഥാപനത്തിന്റെ ഉടമ, അലഖ് പാണ്ഡെയാണ് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ഷാരുഖിനെ മറികടന്നത്. 14,510 കോടി രൂപയാണ് അലഖിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 223 ശതമാനം ആസ്തി വർധനയാണ് ഈ വർഷം ഫിസിക്സ്‌വാല ഉടമയ്ക്കുണ്ടായത്.
2024 സാമ്പത്തിക വർഷത്തില്‍ നിന്നും 71 ശതമാനം സാമ്പത്തിക വളർച്ച നേടിയ ഷാരുഖ് ഖാന്‍ ആദ്യമായാണ് ബില്യണയർ ക്ലബില്‍ ഇടം നേടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളില്‍ ഷാരുഖും ഭാര്യ ഗൗരി ഖാനും സഹഉടമകളായ സിനിമാ നിർമ്മാണ കമ്പനി, റെഡ് ചില്ലീസ് എന്റർടൈൻമെന്റിന് ഉണ്ടായ ഗണ്യമായ സാമ്പത്തിക വളർച്ചയാണ് ഈ നേട്ടത്തിന് കാരണം. 2023 സാമ്പത്തിക വർഷത്തില്‍ 85 കോടി രൂപയായിരുന്നു റെഡ് ചില്ലീസിന്റെ അറ്റാദായം. ഇതുകൂടാതെ ഷാരുഖ് നായകനായ അറ്റ്ലി ചിത്രം 'ജവാന്‍' ആഗോള ബോക്സ്ഓഫീസില്‍ നിന്നും 1,160 കോടി രൂപ കളക്ട് ചെയ്തത് നടന്റെ ആസ്തി വർധിക്കാന്‍ കാരണമായി.
എന്നാല്‍, ഫിസിക്സ്‌വാല പുതുക്കിയ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) രേഖകള്‍ സെബിക്ക് സമർപ്പിച്ചതോടെയാണ് അലഖ് പാണ്ഡെ ഷാരുഖ് ഖാനെ മറികടന്നത്. 3,100 കോടി രൂപയുടെ പുതിയ ഇഷ്യുവും 720 കോടി രൂപയുടെ ഓഫർ-ഫോർ-സെയിലം (ഒഎഫ്‌എസ്) ഉൾപ്പെടെ 3,820 കോടി രൂപയുടെ രേഖകളാണ് കമ്പനി സമർപ്പിച്ചത്. ഒഎഫ്‌എസ് വഴി 360 കോടി രൂപയുടെ ഓഹരികൾ വിൽക്കാനാണ് കമ്പനിയുടെ പ്രൊമോട്ടർമാരായ അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും പദ്ധതിയിടുന്നത്.
ദ്രുതഗതിയില്‍ വളർച്ച നേടിയ ഫിസിക്സ്‌വാല ഗണ്യമായ സാമ്പത്തിക നേട്ടമാണ് ഇക്കാലയളവില്‍ നേടിയത്. കമ്പനിയുടെ അറ്റ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1,131 കോടി രൂപയിൽ നിന്ന് 243 കോടി രൂപയായി കുത്തനെ കുറഞ്ഞിരുന്നു. വരുമാനം 1,940 കോടി രൂപയിൽ നിന്ന് 2,886 കോടി രൂപയായും വർധിച്ചു. വിപണിയിലെ സാന്നിധ്യം ശക്തമാക്കിയതാണ് ഫിസിക്സ്‍വാലയുടെ വളർച്ചയ്ക്ക് കാരണമായത്.
2016ല്‍ ആണ് അലഖ് പാണ്ഡെ യൂട്യൂബിലൂടെ ഓണലൈന്‍ അധ്യാപനം ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ അതിവേഗം വളരുന്ന സംരംഭങ്ങളില്‍ ഒന്നാണ് അലഖിന്റെ ഫിസിക്സ്‌വാല.