

98ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ 6 പുരസ്കാരങ്ങൾ വാരിക്കൂട്ടി വൺ ബാറ്റിൽ ആഫ്റ്റർ അനദർ. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് 13 നോമിനേഷനുകളിൽ നിന്നായി 6 പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ചിത്രം, മികച്ച സംവിധായകൻ,മികച്ച അവലംബിത തിരക്കഥ, മികച്ച കാസ്റ്റിംഗ്,മികച്ച സഹനടൻ, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങൾ നേടിയത്.
"നിങ്ങൾ അത് അർഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിങ്ങളുടെ മനസ്സിൽ എപ്പോഴും ചില സംശയങ്ങൾ ഉണ്ടാകും, പക്ഷേ എനിക്ക് തന്നെ ഇത് ലഭിക്കുന്നതിൻ്റെ സന്തോഷത്തെക്കുറിച്ച് യാതൊരു സംശയവുമില്ല!" എന്നാണ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് തമാശരൂപേണ തൻ്റെ വിജയത്തെ പോൾ തോമസ് ആൻഡേഴ്സൺ അവതരിപ്പിച്ചത്. ആളുകൾ തന്നിലർപ്പിച്ച വിശ്വാസവും സമയവുമാണ് താൻ ഇവിടെ നിൽക്കുന്നതെന്നും പോൾ ആൻഡേഴ്സൺ പറഞ്ഞു.
ലിയോനാർഡോ ഡികാപ്രിയോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 83ാമത് ഗോൾഡൻ ഗ്ലോബ് വേദിയിലും തിളങ്ങിയിരുന്നു. ഗോൾഡൻ ഗ്ലോബിൽ നാല് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.
1990-ൽ തോമസ് പിഞ്ചൻ്റെ വൈൻലാൻഡ് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ, ഷോൺ പെൻ, ബെനിസിയോ ഡെൽ ടോറോ, റെജീന ഹാൾ, ടെയാന ടെയ്‌ലർ, ചേസ് ഇൻഫിനിറ്റി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നാലു പുരസ്കാരങ്ങൾ നേടിയ സിന്നേഴ്സും മൂന്ന് പുരസ്കാരങ്ങളോടെ ഫ്രാങ്കൻസ്റ്റീനും അക്കാദമി പുരസ്കാര വേദിയിൽ തിളങ്ങി. മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച ഒറിജിനൽ സ്കോർ, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് സിന്നേഴ്സ് നേട്ടം കരസ്ഥമാക്കിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച മേയ്ക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലാണ് ഫ്രാങ്കൻസ്റ്റീന് പുരസ്കാരങ്ങൾ.