ഇന്ത്യയിലെ മികച്ച കൊമേഷ്യൽ ചലച്ചിത്രകാരൻമാരുടെ പട്ടികയിൽ മുൻനിരയിൽ നിൽക്കുന്ന സംവിധായകനാണ് പ്രിയദർശൻ. വ്യത്യസ്ത ഭാഷകളിൽ വിവിധ ഴോണറുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പ്രിയദർശൻ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്. കോമഡി കൈകാര്യം ചെയ്യുന്ന സംവിധായകരെ കോമാളിയെപ്പോലെയാണ് ഇൻഡസ്ട്രി കാണുന്നതെന്ന് പ്രിയദർശൻ അഭിപ്രായപ്പെട്ടു.
പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹാസ്യ ചിത്രങ്ങൾ എങ്ങനെയാണ് തന്റെ കരിയറിനെ സ്വാധീനിച്ചത് എന്നതിനെക്കുറിച്ച് പ്രിയദർശൻ സംസാരിച്ചത്. "എനിക്ക് ഗൗരവമേറിയ സിനിമകൾ ചിത്രീകരിക്കാനാണ് ഇഷ്ടം. കോമഡി സിനിമകൾ ഷൂട്ട് ചെയ്യുന്നത് എനിക്ക് താൽപ്പര്യമുള്ള കാര്യമല്ല. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നത്. പക്ഷേ, സീരിയസ് സിനിമകൾ ചെയ്യുമ്പോൾ അവിടെ വലിയൊരു പ്രശ്നമുണ്ട്. നിങ്ങൾ കോമഡി സിനിമകൾ ചെയ്യുമ്പോൾ ഒരിക്കലും ഒരു 'നല്ല സംവിധായകൻ' എന്ന നിലയിൽ ബഹുമാനിക്കപ്പെടില്ല. എന്നാൽ ഒരു സീരിയസ് സിനിമ ചെയ്യുമ്പോൾ ചലച്ചിത്ര ലോകത്ത് നിങ്ങൾക്ക് വലിയ ബഹുമാനം ലഭിക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഒരു കോമഡി സംവിധായകനെ ഒരിക്കലും ഒരു നല്ല ചലച്ചിത്രകാരനായി അംഗീകരിക്കാത്തത്?," പ്രിയദർശൻ ചോദിക്കുന്നു.
കോമഡി സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഇൻഡസ്ട്രി വേണ്ടത്ര ഗൗരവത്തിൽ കാണാറില്ലെന്നും പ്രിയദർശൻ പറഞ്ഞു. ഈയൊരു കാഴ്ചപ്പാട് ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും നിലനിൽക്കുന്നുണ്ടെന്നാണ് സംവിധായകൻ വിശ്വസിക്കുന്നത്.
"എനിക്ക് 'കാഞ്ചീവരം', 'കാലാപാനി' തുടങ്ങിയ സിനിമകൾ നിർമിക്കാനാണ് കൂടുതൽ ഇഷ്ടം. കാരണം അത്തരം സിനിമകളിലൂടെയാണ് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഒരു മികച്ച സംവിധായകനായി ഞാൻ അംഗീകരിക്കപ്പെടുന്നത്. നിങ്ങൾ കോമഡി സിനിമകൾ ചെയ്യുമ്പോൾ അവർ നിങ്ങളെ ഒരു കോമാളിയെപ്പോലെയാണ് കാണുന്നത്. അതുകൊണ്ടാണ് കോമഡി സിനിമകൾക്ക് അപൂർവമായി മാത്രം ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്. ഇത് വളരെ സങ്കടകരമാണ്, പക്ഷേ ഇതാണ് യാഥാർത്ഥ്യം," പ്രിയദർശൻ കൂട്ടിച്ചേർത്തു.
1982ലാണ് പ്രിയദർശൻ സിനിമാ ജീവിതം ആരംഭിക്കുന്നത്. നാല് പതിറ്റാണ്ടിന് മുകളിൽ നീണ്ട ഈ യാത്രയിൽ, വിവിധ ഭാഷകളിലായി 98 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 100ാം ചിത്രം മോഹൻലാലിനൊപ്പമാണ്. ഇതൊരു മ്യൂസിക്കൽ ആയിരിക്കും എന്നാണ് സംവിധായകൻ നൽകുന്ന സൂചന.