

കൊച്ചി: വിജയ് നായകനായ 'ജന നായകൻ' സിനിമയുടെ റിലീസ് എന്നാകും എന്ന ആകംക്ഷയിലാണ് ആരാധകർ. സെൻസർ പ്രതിസന്ധിയെ തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ വിധി വരാൻ വൈകുന്നതിനാൽ സിനിമയുടെ റിലീസ് നീണ്ടുപോകുകയാണ്. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നത് സംബന്ധിച്ച അപ്പീലിൽ മദ്രാസ് ഹൈക്കോടതി 27ന് ആകും വിധി പറയുക. അതിനാൽ, റിപ്പബ്ലിക് ദിന അവധിയിലും സിനിമ തിയേറ്ററിലേക്ക് എത്തില്ല. സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ.
500 കോടി രൂപയുടെ നിക്ഷേപമുള്ള ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്, റിലീസ് വൈകുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു. റിലീസ് അനിശ്ചിതത്വത്തിലായതോടെ ഒടിടി പങ്കാളിയായ ആമസോൺ പ്രൈം വീഡിയോ നിയമനടപടിക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ ഫെബ്രുവരി ആറ് അല്ലെങ്കിൽ 13 തീയതികളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഫെബ്രുവരിയിൽ മറ്റ് വലിയ റിലീസുകൾ ഇല്ലാത്തത് ചിത്രത്തിന് ഗുണകരമാകും.
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി പകുതിയോടെ ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ, വിജയ് രാഷ്ട്രീയ പാർട്ടി (ടിവികെ) രൂപീകരിച്ച സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി സിനിമയുടെ പ്രദർശനം തടഞ്ഞേക്കാം. അതിനാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി ഫെബ്രുവരി ആദ്യം വാരം തന്നെ ചിത്രം റിലീസ് ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ, റിലീസ് വീണ്ടും നീണ്ടുപോകും.
ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, സിനിമയിലെ വിവാദപരമായ രാഷ്ട്രീയ ഡയലോഗുകൾ വെട്ടിമാറ്റാൻ വിജയ് വിസമ്മതിച്ചതാണ് നിലവിലെ പ്രധാന തടസമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർമാതാക്കളും സംവിധായകൻ എച്ച്. വിനോദും ഇതിന് തയ്യാറായെങ്കിലും, ഈ സംഭാഷണങ്ങളാണ് സിനിമയുടെ ആത്മാവെന്നും അവ മാറ്റുന്നത് സിനിമയുടെ രാഷ്ട്രീയ സന്ദേശത്തെ ദുർബലപ്പെടുത്തുമെന്നും പറഞ്ഞ് വിജയ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്നുമാണ് റിപ്പോർട്ട്.