

മരിച്ചവർക്ക് മാത്രമായി ഒരു നഗരമുണ്ട്. ജീവിച്ചിരിക്കുന്നവർ പോകാൻ ഭയക്കുന്ന ഒരു നഗരം. അതാണ് ദര്‍ഗാവ് ഗ്രാമം. റഷ്യയിലെ റിപ്പബ്ലിക് ഓഫ് നോർത്ത് ഓസ്സെറ്റിയ-അലാനിയയിലെ പ്രിഗൊറോഡൊനി ജില്ലയിലാണ് ഈ ഗ്രാമം. “മരിച്ചവരുടെ നഗരം” എന്നാണ് ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടങ്ങളാണ് ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളുടെ കല്ലറകളാണ്. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. എന്നാല്‍, അതിലെത്ര സത്യമുണ്ട് എന്നൊന്നും തെളിയിക്കപ്പെട്ടില്ല. ആളുകള്‍ ഭയത്തില്‍ നിന്നാവാം ഇങ്ങനെ പറയുന്നതെന്നാണ് കരുതപ്പെടുന്നത്.
ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ സ്ഥലത്തിനുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ശവപ്പറമ്പായി മാറിയതെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലേഗ് രോഗം ഗ്രാമത്തിലാകെ പടര്‍ന്നപ്പോള്‍ പുറത്ത് നിന്നാരും അകത്തോട്ട് കയറാതായി. ഗ്രാമവാസികള്‍ക്ക് പുറത്തേക്കും പോകാനായില്ല. മാത്രമല്ല, മരിക്കുന്നവരെ വീട്ടില്‍ തന്നെ അടക്കം ചെയ്തിട്ടുമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ഇവരെ അടക്കം ചെയ്തിരിക്കുന്നത് വസ്ത്രങ്ങളോടും മറ്റ് സ്വത്തുക്കളോടും കൂടിയാണെന്നും ഗവേഷകര്‍ പറയുന്നു.
ആ ഗ്രാമത്തില്‍ ചെല്ലുന്നവരാരും തിരികെ വരില്ലെന്നാണ് കരുതപ്പെടുന്നതിനാല്‍ത്തന്നെ, ഭയം കൊണ്ട് അധികമാരും ആ ഗ്രാമത്തിലേക്ക് പോകാറില്ല. ഏതായാലും, ചിത്രങ്ങളില്‍ നിന്നടക്കം മനസിലാവുന്നത് അതിമനോഹരമായ ഒരു ഗ്രാമമാണ് ദര്‍ഗാവ് എന്നാണ്. ഒരുപക്ഷേ, ഈ സ്ഥലത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളായിരിക്കാം ദര്‍ഗാവിനെ ഇവ്വിധം വശ്യമായ സൗന്ദര്യത്തോടെ സൂക്ഷിക്കുന്നത്.