
കഴിഞ്ഞ 220 വർഷങ്ങൾക്കിടെ മനുഷ്യർക്ക് പ്രകൃതിയുമായുള്ള അടുപ്പം 60 ശതമാനം കുറഞ്ഞെന്ന് പഠനം. ഡെർബി യൂണിവേഴ്സിറ്റിയിലെ മൈൽസ് റിച്ചാർഡ്‌സൺ നടത്തിയ പഠന റിപ്പോർട്ടിലാണ്, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടയിൽ മനുഷ്യന് പ്രകൃതിയുമായുള്ള അടുപ്പം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് സൂചിപ്പിക്കുന്നത്. എഡി 1800 മുതലുള്ള വിവിധ ഭൗമ സാഹചര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
പുഴ, പായൽ, പൂക്കൾ തുടങ്ങിയ പ്രകൃതിയുമായി ഉൾച്ചേർന്നിരിക്കുന്ന പദങ്ങൾ പുസ്തകങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് തുല്യമാണിതെന്നാണ് ഈ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഡെർബി യൂണിവേഴ്സിറ്റിയിലെ നേച്ചർ കണക്ടറ്റഡ്നസ് വിഭാഗം പ്രൊഫസറാണ് മൈൽസ് റിച്ചാർഡ്‌സൺ. രക്ഷിതാക്കൾ പ്രകൃതിയിലെ പാഠങ്ങൾ മക്കൾക്ക് പകർന്ന് നൽകാതിരിക്കൽ, നഗരവത്ക്കരണം, വനഭൂമിയുടെ നാശം എന്നിവയെല്ലാമാണ് പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
കുട്ടികളെ ചെറുപ്പത്തിൽ തന്നെ പ്രകൃതിയെ പരിചയപ്പെടുത്തുകയും, നഗര പരിസ്ഥിതികളെ സമൂലമായി ഹരിതാഭമാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ, നയപരവും ദൂരവ്യാപകമായ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകാത്ത പക്ഷം മനുഷ്യ പ്രകൃതിയുമായുള്ള ബന്ധത്തിന്റെ അളവ് തുടർന്നും കുറയുമെന്നാണ് പഠനഫലങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
'എർത്ത് ജേണലി'ൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, 1800നും 2020നും ഇടയിൽ പുസ്തകങ്ങളിൽ നിന്ന് പ്രകൃതിയുമായി ബന്ധപ്പെടുന്ന സ്വാഭാവിക പദങ്ങൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും, 1990 ഓടെ 60.6 ശതമാനം ഇടിവിലെത്തിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കൾ പ്രകൃതിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ വരും തലമുറയിലേക്ക് കൈമാറുന്നില്ലെന്നതാണ് പ്രധാന കാരണമായി റിച്ചാർഡ്‌സൺ പറയുന്നത്. ലോകമെമ്പാടും കൂടുതൽ കെട്ടിടങ്ങൾ പണിതുയർത്തുമ്പോൾ വനം ചുരുങ്ങിപ്പോവുകയാണ്. ഇത് പ്രകൃതിയെക്കുറിച്ചുള്ള അവബോധം ഭാവി തലമുറകൾക്ക് നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. ഇതിലൂടെ ഭാവിയിലും "അനുഭവങ്ങളുടെ വംശനാശം" തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു കുട്ടി പ്രകൃതിയോട് അടുക്കുമോ എന്നതിൻ്റെ ഏറ്റവും ശക്തമായ അടിസ്ഥാനം മാതാപിതാക്കൾക്ക് പ്രകൃതിയോടുള്ള അടുപ്പമാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ പ്രകൃതിയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. പ്രകൃതിയോട് ഇണങ്ങിയുള്ള സഹവർത്തിത്വം വ്യക്തികളുടെ മാനസികാരോഗ്യത്തിലും പ്രധാനമാണ്. ഇത് മനുഷ്യരുടേയും പ്രകൃതിയുടേയും നിലനിൽപ്പിനെ ആഴത്തിൽ സ്വാധീനിക്കുന്നതാണെന്നും പഠനം ഓർമിപ്പിക്കുന്നു.
നഗരങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ പത്ത് മടങ്ങ് അധികമായി ഹരിതാഭമാക്കി നിലനിർത്താനായാൽ മാത്രമെ മനുഷ്യർക്ക് ഇനിയൊരു തിരിച്ചുവരവുള്ളൂ എന്നും പഠനം പറഞ്ഞുവെക്കുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റുകൾ സംഘടിപ്പിക്കുന്ന കാടുകളിലേക്കുള്ള യാത്രയും മറ്റു ട്രക്കിങ്ങുകളുമൊന്നും കാര്യമായ ഗുണം ചെയ്യില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഫോറസ്റ്റ് സ്കൂൾ നഴ്സറികൾ പോലുള്ള കൊച്ചുകുട്ടികളിലും കുടുംബങ്ങളിലും പ്രകൃതിയോടുള്ള അവബോധവും ഇടപെടലും വളർത്തുന്ന നടപടികളാണ് കൂടുതൽ ഫലപ്രദം. അതോടൊപ്പം ദീർഘവീക്ഷണമുള്ള ഭരണപരമായ നയവ്യതിയാനങ്ങൾ കൂടി നടപ്പാക്കണമെന്നും മൈൽസ് റിച്ചാർഡ്‌സൺ ചൂണ്ടിക്കാട്ടുന്നു.