
ഇന്ന് ലോക ഹൃദയ ദിനം. ഹൃദയത്തെ കരുതലോടെ സൂക്ഷിക്കുന്നതിനൊപ്പം ഹൃദയം കാത്തിരിക്കുന്ന മനുഷ്യരെ കൂടി ഓര്‍ക്കാനാണ് ഈ ദിനം. വ്യാജ പ്രചാരണങ്ങളും തെറ്റിധാരണകളുമാണ് നമ്മുടെ നാട്ടില്‍ അവയവ ദാനത്തെ പിന്നിട്ടോട്ടടിച്ചത്. ധാരണകളില്‍ ഒരു മാറ്റമാണ് ഇനി കേരളത്തിന് ആവശ്യം.
ഹൃദയം കാത്തിരിക്കുന്ന 85 പേരടക്കം 2844 പേരാണ് അവയവദാനത്തിനായി കേരളത്തിലുള്ളത്. ആര്‍ക്കൊക്കെ അവയവം ദാനം ചെയ്യാം എന്നറിഞ്ഞാല്‍ ഈ രംഗത്ത് നമുക്കിനിയുമേറെ മുന്നേറാന്‍ കഴിയും.
ജീവിച്ചിരിക്കുന്നവര്‍ക്കും മരണാനന്തരവും അവയവം ദാനം ചെയ്യാം. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച ഒരാളുടെ ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ്, ഹൃദയവാല്‍വ്, കോര്‍ണിയ, ശ്വാസകോശം ചെറുകുടല്‍, കൈ എന്നിവയാണ് ദാനം ചെയ്യാന്‍ കഴിയുക.
സമ്മതപത്രം ജീവിച്ചിരിക്കുമ്പോള്‍ നല്‍കാം. സമ്മതപത്രം നല്‍കിയ എണ്ണായിരത്തോളം പേര്‍ സംസ്ഥാനത്തുണ്ട്. മരണാനന്തരം അവയവദാനത്തിന് അനുമതി നല്‍കേണ്ടത് പങ്കാളിയോ രക്ഷിതാക്കളോ സഹോദരങ്ങളോ ആണ്.
അവയവങ്ങള്‍ ആവശ്യമുള്ളവരേയും അവയവദാനത്തിനു തയ്യാറാകുന്നവരേയും കോര്‍ത്തിണക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് മൃതസഞ്ജീവനി. മരണാനന്തരം അവയവങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ള ഏതൊരാള്‍ക്കും മൃതസഞ്ജീവനയില്‍ രജിസ്റ്റര്‍ ചെയ്യാം. ജീവിച്ചിരിക്കുന്നവര്‍ക്ക് കരളും വൃക്കയുമാണ് ദാനം ചെയ്യാന്‍ കഴിയുക. ആരോഗ്യവാനായ ഏതൊരാള്‍ക്കും 18 മുതല്‍ 55 വയസ് വരെ ഇങ്ങനെ ദാനം ചെയ്യാന്‍ കഴിയും. അവയവദാനത്തിന് ശേഷവും ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകും. സ്വാഭാവിക മരണത്തില്‍ നേത്ര പടലങ്ങളാണ് ദാനം ചെയ്യാന്‍ കഴിയുക.
തമിഴ്‌നാട്ടില്‍ കഴിഞ്ഞ വര്‍ഷം 1,500 അവയവദാനമാണ് നടന്നത്. മരണാനന്തരം അവയദാനം ചെയ്തവരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കുമെന്നതുള്‍പ്പടെയുള്ള തീരുമാനങ്ങളാണ് തമിഴ്‌നാടിനെ രാജ്യത്ത് ഒന്നാമതെത്തിച്ചത്. ജനങ്ങള്‍ അവയവദാനത്തെ കുറിച്ച് ബോധവാന്‍മാരാകുന്നതിനൊപ്പം സര്‍ക്കാര്‍ തലത്തിലും ഇനിയും ഇടപെടലുകള്‍ ആവശ്യമാണ്.