പാലക്കാട്: ബിജെപിയിലെ തർക്കം അറുതിയില്ലാതെ തുടരുന്നു. ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിനെതിരെയാണ് കൃഷ്ണകുമാർ പക്ഷത്തിൻ്റെ ചരടുവലി. കൃഷ്ണദാസിന് നൽകിയ സീറ്റ് സംസ്ഥാന നേതൃത്വം ഇടപെട്ട് റദ്ദാക്കണം എന്നാണ് കൃഷ്ണകുമാർ പക്ഷത്തിൻ്റെ ആവശ്യം.
പാലക്കാട് നഗരസഭയിലെ പട്ടിക്കര വാർഡിലെ ബിജെപി സ്ഥാനാർഥിയാണ് ഇ. കൃഷ്ണദാസ്. ഇദ്ദേഹം മത്സരിക്കുന്നതിൽ ആർക്കും താൽപര്യമില്ലെന്നാണ് പരാതി. മത്സരിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ആർഎസ്എസിന് പരാതി നൽകി. പട്ടിക്കര നിവാസികൾ എന്ന പേരിലാണ് പരാതി നൽകിയിരിക്കുന്നത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർപേഴ്സൺ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാനുള്ള നീക്കം.
117 പേർ ഇ. കൃഷ്ണദാസിനെതിരായ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടായിരുന്നു കൃഷ്ണദാസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കൃഷ്ണദാസ്, സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം നടക്കുന്നത്.
അതേസമയം സി. കൃഷ്ണകുമാർ പക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി പട്ടിക ഏകപക്ഷീയമാണെന്നാണ് പ്രമീളയുടെ പക്ഷം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവൻരാജനും സീറ്റ് നൽകിയിരുന്നില്ല.
തെരഞ്ഞെടുപ്പ് സ്ഥാനാർഥി ധാരണ മുതൽക്കെ പാലക്കാട് ബിജെപിയിൽ ഭിന്നത തുടങ്ങിയിരുന്നു. ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നാണ് പ്രമീള ശശിധരൻ്റെ ആരോപണം.