എറണാകുളം: തൃക്കാക്കര നഗരസഭയിൽ സീറ്റ് വിഭജനത്തിൽ പരിഹാരം. നഗരസഭയിൽ ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ സിപിഐഎം-സിപിഐ തർക്കത്തിന് പരിഹാരമായി. ഹെൽത്ത് സെൻ്റർ വാർഡ് സിപിഐഎമ്മിന് നൽകാൻ സിപിഐ സമ്മതിച്ചു. സഹകരണ വാർഡിൽ സിപിഐ മത്സരിക്കും. ടിവി സെൻ്റർ വാർഡ് സിപിഐക്ക് കൊടുത്തു. ഹെൽത്ത് സെൻ്റർ വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പി.സി. മനൂപ് മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സീറ്റ് വിഭജനത്തിൽ തീരുമാനമാകുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ നിന്നും സിപിഐ വിട്ടുനിൽക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. തൃക്കാക്കരയിലെ ഹെൽത്ത് സെൻ്റർ, സഹകരണറോഡ് എന്നീ വാർഡുകളെ ചൊല്ലിയായിരുന്നു മുന്നണിക്കുള്ളി തർക്കമുണ്ടായത്. ഇതാണ് ഇപ്പോൾ പരിഹരിച്ചത്.
വാർഡ് വിഭജനത്തെ തുടർന്ന് അത്താണി വാർഡിലെ ഭൂരിഭാഗം പാർട്ടി വോട്ടുകളും ഹെൽത്ത് സെൻ്റർ വാർഡിലാണ് പോയിരിക്കുന്നത് എന്നും ഈ വാർഡ് കൈവിടാൻ ആകില്ല എന്നുമാണ് സിപിഐയുടെ നിലപാട്. എന്നാൽ ഇത് സിപിഐഎമ്മിന് നൽകാൻ സിപിഐ സമ്മതിക്കുകയും ചെയ്തു. സഹകരണ വാർഡിലും സിപിഐ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ വാർഡ് സിപിഐക്ക് തന്നെ നൽകാൻ ധാരണയായിട്ടുണ്ട്.