

ഹരിയാന: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിൽ കോച്ചിംഗ് ക്ലാസിന് പോയി മടങ്ങുകയായിരുന്ന 17കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. തോളിലും, വയറിലും വെടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ജതിൻ മംഗ്ല എന്നയാളെ പൊലീസ് തിരയുകയാണ്.
തിങ്കളാഴ്ച വൈകുന്നേരം ബല്ലഭ്ഗഢിലെ ശ്യാം കോളനിയിലാണ് സംഭവം നടന്നത്. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെ വഴിയിൽ ഏറെ നേരമായി കാത്തു നിൽക്കുകയായിരുന്ന ജതിൻ വെടിയുതിർക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനു ശേഷം ഇയാൾ തൻ്റെ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടി നടന്നു വരുന്നതു കാണുന്ന അക്രമി പെൺകുട്ടിയുടെ നേരെ ചെന്ന് തുടർച്ചയായി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ ഇത് കണ്ട് പരിഭ്രാന്തരായി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പെൺകുട്ടിക്ക് പ്രതിയെ പരിചയമുള്ളതായും പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. എന്നാൽ, ജതിൻ കുറച്ചു ദിവസങ്ങളായി പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്യുന്നതായി പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. അയാളുടെ വീട്ടിൽ ഇക്കാര്യം സംസാരിച്ചപ്പോൾ അയാളുടെ അമ്മ ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയതു കൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ സഹോദരി പറഞ്ഞു.