ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് അവസാനിച്ചു; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം

അടിയന്തര സേവനം ഒഴികെ മെഡിക്കൽ മേഖല പൂർണമായി സമരത്തിൽ സ്തംഭിച്ചു. കൊൽക്കത്തയിൽ രാത്രിയിലും ഡോക്ടർമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി
ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് അവസാനിച്ചു; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് തേടി കേന്ദ്രം
Published on


ഡ്യൂട്ടി സമയത്തിനിടെ കൊൽക്കത്തയിലെ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് അവസാനിച്ചു. അടിയന്തര സേവനം ഒഴികെ മെഡിക്കൽ മേഖല പൂർണമായി സമരത്തിൽ സ്തംഭിച്ചു. കൊൽക്കത്തയിൽ രാത്രിയിലും ഡോക്ടർമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.

അക്രമങ്ങളിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കുന്നതിനും, ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും, ഇരയുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുന്നതിനും കേന്ദ്ര നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. രാജ്യത്തെ ഏകദേശം നാല് ലക്ഷം ഡോക്ടർമാരെയും 400ഓളം മെഡിക്കൽ കോളേജുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഐഎംഎയാണ് സമരം നടത്തിയത്.

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രഖ്യാപിച്ച 24 മണിക്കൂർ സമരം ഇന്ന് രാവിലെ അവസാനിച്ചെങ്കിലും ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രതിഷേധം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകാനാണ് ഡോക്‌ടർമാരുടെ തീരുമാനം.



കൊലപാതകത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടെന്നും സഹപാഠികൾ ഉൾപ്പെടെ ഉള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നുമാണ് ഇരയുടെ കുടുംബം ആവശ്യപ്പെടുന്നത്. ഇതിനിടെ ദേശീയ വനിതാ കമ്മീഷനും പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. ആശുപത്രിയിൽ അടിസ്ഥാന സുരക്ഷ ഇല്ലായിരുന്നെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസിൽ വലിയ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.



ഇതിനിടെ മമതാ ബാനർജി സർക്കാറിനെതിരെ ഡൽഹിയിൽ ഓടുന്ന ബസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 'നിർഭയ'യുടെ അമ്മയും രംഗത്ത് വന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ സർക്കാർ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി മമതാ ബാനർജി രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.


രാജ്യവ്യാപക പ്രതിഷേധത്തിനും രോഷത്തിനും ഇടയിൽ, മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഓരോ രണ്ട് മണിക്കൂറിലേയും ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. വിജ്ഞാപനം അനുസരിച്ച്, രാജ്യത്തെ എല്ലാ സംസ്ഥാന പൊലീസ് സേനകളോടും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് ഇ-മെയിൽ, ഫാക്സ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി റിപ്പോർട്ട് അയക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് മണി മുതലാണ് റിപ്പോർട്ട് തേടിയതെന്നും, സംസ്ഥാനങ്ങൾ റിപ്പോർട്ട് അയച്ചു തുടങ്ങിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.

31 കാരിയായ പി.ജി ട്രെയിനി ഡോക്ടറെ ആഗസ്റ്റ് 9നാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊൽക്കത്ത ബലാത്സംഗ കേസിൽ നിരവധി വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധി എൻഡിടിവിയോട് പറഞ്ഞു. “ഇത്തരം നിർണായക സന്ദർഭങ്ങളിൽ, വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്. നിർണായക പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൃത്യസമയത്ത് എത്തുന്നുവെന്ന് ഇത് ഉറപ്പാക്കും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com