
വയനാട് ദുരന്ത ബാധിതരിൽ നിന്ന് പിരിച്ച വായ്പ തവണ തിരികെ നൽകി കേരള ഗ്രാമീൺ ബാങ്ക്. വായ്പ തവണ പിടിച്ചതിനെതിരെ യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് ബാങ്കിന്റെ നീക്കം. എന്നാൽ പണം തിരിച്ച് നൽകിയത് വെറും മൂന്നുപേർക്ക് മാത്രമാണെന്നും. വായ്പ തുക പിടിച്ച മുഴുവൻ പേരുടെയും പണം തിരികെ നൽകണം എന്നും ആവശ്യപ്പെട്ട് യുവജന സംഘടനകൾ വീണ്ടും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
കല്പറ്റ ഗ്രാമീൺ ബാങ്കിന് നേരെയാണ് വീണ്ടും പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. കണ്ണിൽപ്പൊടിയിടാൻ നോക്കരുതെന്നും, പണം പിടിച്ചവരുടെ മുഴുവൻ ലിസ്റ്റും കാണിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേസമയം വയനാട്ടിലെ ദുരിതബാധിതരുടെ വായ്പ കടങ്ങൾ മുഴുവനായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. ദുരന്ത ബാധിതർക്ക് സഹായം നൽകിയ തുക ഗ്രാമീൺ ബാങ്ക് ഈടാക്കുന്നതിനെ കുറിച്ച് വേറെയൊന്നും പറയുന്നില്ല. സാധാരണയായി ബാങ്കുകൾ ചെയ്യുന്ന പോലെ വായ്പ തിരിച്ചടവിൽ ഇളവ് നൽകുകയോ, കാലാവധി നീട്ടി നല്കുന്നതോ ആയ കാര്യങ്ങൾ ഇവിടെ പ്രായോഗികമല്ല. വായ്പ എടുത്തവരിൽ ഭൂരിഭാഗം ആളുകളും ഇന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത ഭൂമിയിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. തുടർവാസം പറ്റില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തിയതായി വാർത്തകൾ വരുന്നു. അവിടെ താമസിച്ചിരുന്നതിൽ ഏറെയും കർഷക കുടുംബങ്ങൾ ആണ്. രക്ഷപ്പെട്ടവർക്ക് അവരുടെ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ. അവിടെ വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങളും വളർത്തു മൃഗങ്ങളും ഒക്കെയും നഷ്ടപ്പെട്ടു. ആ പ്രദേശത്തെ വായ്പ എഴുതി തള്ളുക എന്നത് മാത്രമാണ് ആകെ ചെയ്യാൻ കഴിയുന്ന കാര്യം. എന്നാൽ വായ്പ തുക പിടിച്ചെടുത്ത ബാങ്കിന്റെ നടപടി കണ്ണിൽ ചോരയില്ലാത്തതന്നെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു ഘട്ടത്തിൽ യാന്ത്രികമായി മാറാൻ പാടില്ല. സംസ്ഥാനതല ബാങ്കേഴ്സ് സമിതി പൊതുവെ അനുകൂലമായ ഒരു നിലപാട് സ്വീകരിക്കണം. ദുരിതബാധിതരുടെ വായ്പ കടങ്ങൾ പൂർണമായും എഴുതി തള്ളിയ കേരളാ ബാങ്കിന്റെ നടപടി മാതൃകാപരമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതബാധിതരുടെ പുനരധിവാസത്തിന് രാജ്യവും ലോകവും നമുക്ക് ഒപ്പം നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.