തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാൻ കത്തയച്ചതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണ് കണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎം കത്തയയ്ക്കുമെന്ന് സിപിഐക്ക് അറിയാമായിരുന്നു. ആർഎസ്എസിൻ്റെ അജണ്ടയ്ക്ക് എതിരായ വിജയമാണ് കണ്ടത്. രണ്ട് പാർട്ടികൾക്കും ഈ വഴിയല്ലാതെ മറ്റ് വഴികളില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിൽ എല്ലാവർക്കും അഭിമാന ബോധമുണ്ട്. കത്തയക്കുമോ, തീരുമാനം ഉണ്ടാകുമോ എന്ന ആശങ്ക മാധ്യമങ്ങൾക്ക് മാത്രമായിരുന്നു. പ്രധാനപ്പെട്ട കാര്യം നടന്നു കഴിഞ്ഞു. സബ് കമ്മിറ്റി അതിൻ്റെ വഴിക്ക് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം അനുസരിച്ചാണ് കത്തയച്ചത്. കുടിശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ല. ധാരണാപത്രം റദ്ദാക്കണമെന്നുമാണ് കത്തിൽ സർക്കാർ ആവശ്യപ്പെടുന്നത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലും എൽഡിഎഫ് യോഗത്തിലും സമാനമായ തീരുമാനം സർക്കാർ എടുത്തിരുന്നു.