തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ എംഎൽഎയും മുൻ മന്ത്രിയുമായിരുന്നു ആന്റണി രാജുവിനെ ശിക്ഷിച്ചതിൽ സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. ആൻറണി രാജുവിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരാണ് സംസ്ഥാന സർക്കാർ. സർക്കാർ ജനങ്ങളോട് മാപ്പു പറയാൻ തയ്യാറാകണം. അഴിമതി വിരുദ്ധ പ്രതിചായായുടെ പൊയ് മുഖമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞു വീണതെന്നും എം.ടി. രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതനിടെയായിരുന്നു പ്രതികരണം.
ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎം കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും എം.ടി. രമേശ് ആരോപിച്ചു. എസ്.ഐ. ടിയ്ക്ക് പരിമിതികൾ ഉണ്ട്. കേസിൽ സിബിഐ അന്വേഷണം വേണം. സാമ്പത്തിക കാര്യങ്ങൾ മാത്രമാണ് ഇ. ഡി. അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രചരണവും പ്രക്ഷോഭവും നടത്തും. എന്തുകൊണ്ട് സംസ്ഥാനസർക്കാർ സിബിഐ അന്വേഷണം എതിർക്കുന്നു. എന്തിനാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. വസ്തുത പുറത്തു വരാൻ സിബിഐ അന്വേഷണം വേണം. ജനുവരി 14ന് വീടുകളിൽ ശബരിമല സംരക്ഷണദീപം തെളിയിക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
ജനുവരി 11ന് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തും. സംസ്ഥാന നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ സമ്മേളനത്തിലും പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക ചർച്ചകളും നടക്കും. പ്രാഥമിക കാര്യങ്ങൾ കോർകമമ്മറ്റി ചർച്ച ചെയ്തു.ബാക്കി കാര്യങ്ങൾ അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽ ഡി എഫും കൈ കോർക്കും. അതിൻറെ റിഹേഴ്സലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും പന്തളത്തെ തോൽവി പരമർശിച്ച് എം.ടി. രമേശ് പറഞ്ഞു.