

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലിലെ റെയ്ഡ് സുതാര്യമായിരുന്നു. പൊലീസ് മാധ്യമവേട്ട നടത്തിയെന്നത് ശരിയല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദ്ദേശപ്രകാരമല്ല. എസ്ഐടിക്ക് പൂർണ സ്വാതന്ത്ര്യമാണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. വിവരങ്ങൾ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ പൊലീസ് തന്നെ അറിയിക്കുന്നു. പൊലീസ് അന്വേഷണത്തിൽ ഇടപെടാൻ പാടില്ല എന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് നടപടിക്കിടെ ഒരു മാധ്യമപ്രവർത്തകനെയും ആക്രമിച്ചിട്ടില്ല. ചാനലിൽ പരിശോധന നടത്തുമ്പോൾ മുഴുവൻ കാര്യങ്ങളും വീഡിയോയിൽ ചിത്രീകരിച്ചു. അവിടെ ഓഫീസും സ്റ്റുഡിയോയും എല്ലാം ഒന്നാണ്. പൊലീസ് സംപ്രക്ഷേണം നിർത്തി വച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസിൻ്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ കൈകടത്തലോ ഉണ്ടായിട്ടില്ല. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചരണം നടത്തുകയാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ആ പേടി നിങ്ങൾക്ക് വേണ്ട. പത്ര പ്രവർത്തക യൂണിയനെതിരെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചു. ഏഷ്യാനെറ്റ് പരിശോധന നടത്തിയപ്പോൾ ഒരു കെയുഡബ്ലിയുജെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.